വിമോചന സമരമുഖം. ചാട്ടുളി പ്രസംഗം കഴിഞ്ഞ് മന്ത്രി പ്രഫ. ജോസഫ് മുണ്ടശേരി വേദിവിട്ട് അൽപനേരമായപ്പോൾ നാടകം തുടങ്ങി.നാടകം കാണാൻ പൂരപ്പറമ്പിലെപ്പോലെ ജനം. നാടകം നടന്നു കൊണ്ടിരിക്കെ വേദിയിലേക്കു കടന്നുവന്ന മല്ലൻ പറഞ്ഞു– ഞാനാണ് കാട്ടുകോഴി ദേവസ്യ! നാടകത്തിലെ കഥാപാത്രമെന്നു കരുതി ജനം ചിരിക്കെ ദേവസ്യ മൈക്ക് വലിച്ചെടുത്ത് നിലത്തടിച്ചു. കർട്ടൻ കയർ അറുത്തുമാറ്റി. സ്റ്റേജിൽ നിൽക്കുന്നതു കഥാപാത്രമല്ലെന്ന് അറിഞ്ഞതോടെ കാണികൾ ഭയചകിതരായി. ഇതിനിടെ സംഘർഷം സദസ്സിലേക്കും പടർന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ അലർച്ചയോടെ കുത്തേറ്റുവീണു മരിച്ചു. നാലുപാടും ജനം ചിതറിയോടുന്നതിനിടെ ദേവസ്വം വക സ്ഥലത്തെ പൊട്ടക്കിണറ്റിൽ വീണ് രണ്ടു പേർകൂടി മരിച്ചു.
വിമോചന സമരത്തിന്റെ അലയൊലികൾ കേരളമാകെ പടർന്നുപിടിക്കവേ എരുമേലിയിൽ നടന്ന ആ ദുരന്തത്തിന് ഇപ്പോൾ 59 വയസ്സ്. 1958 ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം. ഇവിടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയ്ക്ക് ഇന്നും നടുക്കുന്ന ഓർമകൾ സമ്മാനിക്കുന്ന ആ സംഭവത്തിന്റെ നിണമണിഞ്ഞ പശ്ചാത്തലത്തിലേക്ക്:ഐക്യകേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തു വിമോചനസമരത്തെ എതിർത്തും അനുകൂലിച്ചും നാടാകെ ഇളകിമറിയുന്ന കാലം. സർക്കാരിന്റെ പ്രവർത്തനത്തെ ന്യായീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി എരുമേലിയിൽ യോഗം വിളിച്ചുചേർത്തു. വിദ്യാഭ്യാസ മന്ത്രിയായ വിശ്രുത സാഹിത്യകാരൻ മുണ്ടശേരി മാസ്റ്ററാണ് പ്രധാന പ്രാസംഗികൻ. ഇതിനിടെ സർക്കാരിനെ എതിർക്കുന്ന വിഭാഗം യോഗം കലക്കാൻ തീരുമാനിച്ചു. മുണ്ടശേരിക്കെതിരെ ആക്രമണമുണ്ടാവുമെന്നു സൂചന ലഭിച്ചതോടെ പൊലീസും പാർട്ടിയും ജാഗരൂകരായി. അനർഥം സംഭവിച്ചില്ല. പ്രസംഗം കഴിഞ്ഞു മുണ്ടശേരി മടങ്ങി.
ഇതിനിടെയാണ് കുളക്കോഴി ദേവസ്യ എന്നു നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടയെ ആരോ കാഞ്ഞിരപ്പള്ളിയിൽനിന്ന് എരുമേലിയിൽ യോഗസ്ഥലത്ത് എത്തിച്ചത്.ഇപ്പോഴത്തെ എരുമേലി ക്ഷേത്രത്തിന്റെ സമീപമുള്ള ദേവസ്വം ബോർഡ് മൈതാനത്തായിരുന്നു നാടകം. ‘പണം കൊടുത്ത് വോട്ടുവാങ്ങി ചെല്ലക്കണ്ണൻ...’ എന്നു തുടങ്ങുന്ന ഡയലോഗ് ഒക്കെ നാടകത്തിൽ കേൾക്കാം. അപ്പോഴാണ് കാട്ടുകോഴി ദേവസ്യ വേദിയിലേക്ക് ചാടിക്കയറിയതും അക്രമം അഴിച്ചുവിട്ടതും. എല്ലാം അലങ്കോലപ്പെട്ടതോടെ പ്രദേശമാകെ ഇരുട്ടുപരന്നു. അയ്യായിരത്തിൽപരം ആളുകൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷി പെരിശേരിൽ തങ്കപ്പൻപിള്ള (85) ഓർക്കുന്നു.
ഇതിനിടെയാണ് കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ എരുമേലി ഓരുങ്കൽപറമ്പിൽ പത്മനാഭൻ ആചാരിക്ക് (30) കുത്തേറ്റത്. മണ്ണിൽ വീണുപോയ ആചാരി ഇഴഞ്ഞുനീങ്ങി തൊട്ടടുത്ത തെങ്ങിൽ കെട്ടിപ്പിടിച്ച് അലർച്ചയോടെ മരിക്കുകയും ചെയ്തു. നാലുപാടും ജനം ഓടി. ആ ഓട്ടത്തിനിടെയാണ് രണ്ടുപേർ പൊട്ടക്കിണറ്റിൽ വീണ് തൽക്ഷണം മരിച്ചതെന്ന് ചെമ്പകത്തുങ്കൽ കുഞ്ഞപ്പൻ (78) ഓർക്കുന്നു. കിണറ്റിൽ വീണവർ മറ്റേതോ ദേശക്കാരായിരുന്നു. ചരിത്രം അങ്ങനെ എരുമേലിയിലും വിമോചന സമരത്തിന്റെ നാഴികക്കല്ല് സ്ഥാപിച്ചു.പത്മനാഭൻ ആചാരിയുടെ മകൻ ശശിയും കുടുംബവും ഇപ്പോൾ എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു പിന്നിൽ വാടകവീട്ടിലാണ് താമസം. പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർക്കു പരാതിയുണ്ട്.ഒരു കണ്ണിന് കാഴ്ചയില്ലാത്ത, വയറിനു ശസ്ത്രക്രിയ കഴിഞ്ഞ ശശി വികലാംഗ പെൻഷൻ വാങ്ങിയാണ് ഉപജീവനത്തിന് വഴി തേടുന്നത്.