തൃശൂർ ജില്ലയിൽ മൂന്നിടത്തു നിന്നായി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. നാലു പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
കള്ളനോട്ട് വിതരണം ചെയ്യുന്നവരെ കുറിച്ചുള്ള സൂചനയാണ് വഴിത്തിരിവായത്. ചാവക്കാട്, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലെ പൊലീസ് സംഘമാണ് കള്ളനോട്ടു സംഘങ്ങളെ കുടുക്കിയത്. തൃശൂർ നഗരത്തിൽ 14 ലക്ഷം രൂപയുടെ വ്യാജ കറൻസികൾ പിടികൂടിയത്. ചാവക്കാടും ആറ്റൂരിലുമായി പിടികൂടിയത് ഇരുപതു ലക്ഷം രൂപയുടെ കള്ളനോട്ടും.
പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഒറിജിനൽ നോട്ട് സ്കാൻ ചെയ്ത് കംപ്യൂട്ടറിലാക്കി പ്രിന്റ് എടുക്കുകയാണ് ചെയ്തിരുന്നത്. ആറ്റൂരിലെ വാടക വീട്ടിൽ നിന്ന് കംപ്യൂട്ടറും പ്രിൻററും സ്കാനറും കണ്ടെടുത്തു. 500 ,100, 2000 നോട്ടുകളാണ് പിടിച്ചെടുത്തത്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.