തിരുവനന്തപുരം പാറശാലയിൽ നിന്ന് പിടിച്ചെടുത്ത കുഴൽപ്പണം എസ്.ഐയെ ആക്രമിച്ച് ഹവാല സംഘം തട്ടിയെടുത്തു.അനധികൃതമായി ബൈക്കിൽ കടത്തിയ പണം പിന്തുടർന്ന് പിടികൂടിയ തമിഴ്നാട് പുതുക്കട സ്റ്റേഷനിലെ എസ്.ഐ വിക്ടർ ജോസഫാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാർ നോക്കിനിൽക്കെ പത്തോളം പേർ വരുന്ന മലയാളി സംഘമാണ് ആക്രമിച്ചത്. ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
തമിഴ്നാട്ടിലെ പുതുക്കടയിൽ വിക്ടറും സംഘവും വാഹനപരിശോധന നടത്തുമ്പോഴാണ് ബൈക്കിൽ കുഴൽപണക്കാരന്റ വരവ്. രേഖകളില്ലാത്ത രണ്ട് കോടിയോളം രൂപ ബാഗിൽ കണ്ടതോടെ പൊലീസ് തടഞ്ഞ് നിർത്തി. എന്നാൽ ബൈക്ക് നിർത്താതെ മുന്നോട്ട് പോയതോടെ വിക്ടർ ഒറ്റക്ക് ബൈക്കിൽ പിന്തുടർന്നു. കേരള അതിർത്തിയായ പാറശാലയിലെത്തിയതോടെ ബൈക്കിനെ മറികടന്ന വിക്ടർ പണം അടങ്ങിയ ബാഗ് കൈക്കലാക്കി. പിന്നെ ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമമായി
പിന്നാലെ പണം കടത്തിയാളെ രക്ഷിക്കാനെത്തിയ സംഘം വിക്ടറിനെ വളഞ്ഞിട്ട് ആക്രമിച്ച് ബാഗുമായി കടന്നു. പാറശാലയ്ക്ക് സമീപം ഇഞ്ചിവിളയിലുള്ള സംഘമാണ് ആക്രമണത്തിനും പണം കടത്തലിനും പിന്നിലെന്നാണ് സൂചന. പാറശാല പൊലീസിനെ സഹായത്തിന് വിളിച്ചിട്ട് എത്താൻ വൈകിയെന്നും ആക്ഷേപമുണ്ട്. പരുക്കേറ്റ എസ്.ഐ മാർത്താണ്ഡത്തെ ആശുപത്രിയിൽ ചികിത്സ തേടി.