പൊന്നാനി ∙ നാലുതവണ രക്ഷപ്പെട്ടു. അഞ്ചാംതവണയും ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറക്കാനെത്തിയ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുറ്റിക്കാട് ഭഗവതിക്ഷേത്രത്തിലെ ഭണ്ഡാരം കൃത്യമായ ഇടവേളകളിൽ കുത്തിത്തുറന്നു കവർച്ച നടത്തിയിരുന്നതായി നാട്ടുകാർ പറയുന്ന പൊന്നാനി വണ്ടിപ്പേട്ട സ്വദേശി അബ്ദുൽ കരീം(50) ആണ് പിടിയിലായത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം തുടങ്ങി. മോഷണത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ: രണ്ടോ മൂന്നോ മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഓരോതവണയും മോഷണം നടന്നിരുന്നത്.
കഴിഞ്ഞ ഒരു മാസമായി കള്ളനെ പിടിക്കാനായി നാട്ടുകാർ തയാറെടുത്തിരിക്കുകയായിരുന്നു. ഇതിനായി ക്ഷേത്രം മേൽശാന്തി ഉറങ്ങുന്ന മുറിയിൽ നാട്ടുകാർ മാറിമാറി കാവലിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെ കള്ളൻ ക്ഷേത്രമുറ്റത്തേക്കു കടന്നുവന്നു. ആദ്യം ഉപദേവന്റെ മുൻപിലുള്ള ഭണ്ഡാരമാണ് കുത്തിത്തുറന്നത്. കയ്യിൽ കരുതിയ സഞ്ചിയിൽ ഭണ്ഡാരത്തിലെ പണം നിറച്ചതിനു ശേഷം രണ്ടാമതായി വടക്കൻ വാതിലിനു മുൻപിലുള്ള ഭണ്ഡാരത്തിലേക്കാണു നീങ്ങിയത്. മൂന്നാമതായി ക്ഷേത്രനടയ്ക്കു മുൻപിലുള്ള പ്രധാന ഭണ്ഡാരം പൊളിച്ചു.
അതുകഴിഞ്ഞ് ഉൗട്ടുപുരയ്ക്കു മുൻപിലുള്ള ഭണ്ഡാരവും തുറന്ന് പണം കൈക്കലാക്കി. ഇൗ സമയം കവർച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവർ ഫോണിലൂടെ നാട്ടുകാരെ വിവരം അറിയിച്ചു. അതോടെ ക്ഷേത്രത്തിൽ കള്ളനുണ്ടെന്ന വിവരം നാട്ടിൽപാട്ടായി. റോഡിൽവച്ച് കള്ളനെ കയ്യോടെ പിടിക്കാൻ നൂറുകണക്കിനാളുകൾ കൂടി. ആളുകളെ കണ്ടപ്പോൾ കള്ളൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി തൊണ്ടിസഹിതം പൊലീസിനെ ഏൽപിച്ചു.