വിഴിഞ്ഞം ഉച്ചക്കട ബിജുകുമാർ വധക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റ് ഒൻപത് പ്രതികളെ വിഴിഞ്ഞം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മേയ് എട്ടിനാണ് മാരാക ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ബിജുകുമാർ വധക്കേസിലെ നാലാം പ്രതി കോട്ടുകാൽ സ്വദേശി രാഹുൽ രാജ്, ആറാം പ്രതി വിഷ്ണുമോഹൻ, എട്ടാം പ്രതി ആറാലുംമൂട് വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് എട്ടിനാണ് മാരാകായുധങ്ങളുമായെത്തിയ സംഘം ബിജുവിനെയും സുഹൃത്ത് സതീഷ് കുമാറിനെയും വളഞ്ഞിട്ട് ആക്രമിച്ചത്.
ഏഴ് പ്രതികളെ സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്യവെയാണ് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേർ കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട്പേർ പിടിയിലായെങ്കിലും മറ്റ് മൂന്നുപേർ ഒളിവിൽ പോയി. ഇവർക്കുവേണ്ടി അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ പ്രതികൾ വസ്തു ഇടപാടുമായി ബന്ധപെട്ട് മൂവരും തമ്പാനൂരിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.