ബെംഗളൂരുവില്‍ വീണ്ടും സെല്‍ഫി ദുരന്തം. സെല്‍ഫി എടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി ക്വാറിയില്‍ വീണ് മരിച്ചു. മൂന്നാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥി അഖില്‍ നാഥാണ് മരിച്ചത്. ഒരാഴ്ച്ചക്കിടെ കര്‍ണാടകയില്‍ സംഭവിക്കുന്ന മൂന്നാമത്തെ സെല്‍ഫി അപകടമാണിത്.
ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അനിൽകുമാറിന്റെ മകൻ അഖിൽ നാഥാണ് സെൽഫിയെടുക്കുന്നതിനിടെ മരിച്ചത്. ക്രിസ്തുജയന്തി കോളജില് ബി ബി എ വിദ്യാർഥിയായ അഖിൽനാഥ് മൂന്നുസുഹൃത്തുക്കൾക്കൊപ്പം അവധിദിവസം ആഘോഷിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. കൊത്തന്നൂരിലെ ക്വാറിയിൽ പാറപ്പുറത്ത് കയറി നിന്ന് സെൽഫിയെടുക്കുന്നതിനിടെയാണ് അപകടം.
പുറകിൽ നിന്നിരുന്ന അഖിൽ നാഥ് കാൽ വഴുതി താഴേയ്ക്ക് പതിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഒരാഴ്ച്ചക്കിടെ കർണാടകയിൽ സംഭവിക്കുന്ന മൂന്നാമത്തെ സെൽഫിയപകടമാണിത്. കഴിഞ്ഞ ദിവസം റെയിൽപാളത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ മൂന്നുവിദ്യാർഥികൾ ട്രെയിൻ ഇടിച്ച് മരിച്ചിരുന്നു.