വടക്കൻ പറവൂരിൽ അനധികൃത മണ്ണെടുക്കൽ തടഞ്ഞയാളെ ടിപ്പർ കയറ്റി കൊലപ്പെടുത്താൻ മണൽ മാഫിയയുടെ ശ്രമമെന്ന് പരാതി. സംഭവത്തിൽ പരുക്കേറ്റ കരുമാലൂർ സ്വദേശി വിശ്വംഭരൻ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികില്‍ തേടി. ടിപ്പർ ഓടിച്ച കരുമാലൂർ സ്വദേശി ഷാനവാസിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
വടക്കൻ പറവൂർ കരുമാലൂർ ചെട്ടിക്കാടാണ് സംഭവമുണ്ടായത്. സഹോദരൻറെ വീടിനു സമീപത്ത് നിന്ന് മണ്ണ്മാന്തി ഉപയോഗിച്ച് പറമ്പ് കുഴിച്ച് മണ്ണെടുക്കുന്നത് വിശ്വംഭരൻ ചോദ്യം ചെയ്തതിനെ തുടർന്ന്് മണൽ മാഫിയ രംഗത്തെത്തുകയായിരുന്നു. മണ്ണ് എടുക്കുന്നത് തടഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
മണൽ കയറ്റിയ ടിപ്പറിന് വഴി തടഞ്ഞ് വിശ്വംഭരൻ നിലയുറപ്പിച്ചതോടെ ഡ്രൈവർ വാഹനം നിർത്തി. ഈ സമയം മണ്ണ് കരാറെടുത്തിരുന്ന കരുമാലൂർ സ്വദേശി ഷാനവാസ് ടിപ്പർ മുന്നോട്ട് എടുക്കുകയായിരുന്നു. ടിപ്പറിടിച്ച് വിശ്വംഭരൻ താഴെ വീണതോടെ നാട്ടുകാർ ഇടപെട്ടു വാഹനം തടഞ്ഞു. കൈയ്ക്കും കാലിനും പരുക്കേറ്റ വിശ്വംഭരൻ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് വാഹനമോടിച്ച ഷാനവാസിനെതിരെ വധശ്രമത്തിന് കേസെടുത്തു.