രണ്ടു വർഷത്തോളം നീണ്ടുനിന്ന ഗാർഹിക പീഡനത്തിൽനിന്നു രക്ഷപെടാൻ 13 വയസ്സുള്ള പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽനിന്നു താഴേക്കു ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. ബിഹാർ സ്വദേശിയായ പെൺകുട്ടിയെ പത്താം നിലയിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊള്ളലേൽപ്പിച്ചതിന്റെയും മുറിവുകളുടെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ കണ്ടതായി അയൽവാസികൾ പറഞ്ഞു. ഫ്ലാറ്റിൽനിന്ന് സ്ഥിരം കരച്ചിൽ കേൾക്കാറുണ്ടായിരുന്നു. ദിവസങ്ങളായി പട്ടിണിയായിരുന്നു അവളെന്നും അയൽക്കാർ വ്യക്തമാക്കി. അപാർട്മെന്റിൽ പൂട്ടിയിട്ടാണ് കുട്ടിയെ യുവതി പീഡിപ്പിച്ചിരുന്നത്. വീട്ടിൽനിന്നു പുറത്തേക്കു പോകാനും പെൺകുട്ടിക്ക് അനുവാദമുണ്ടായിരുന്നില്ല.
പെൺകുട്ടിയുടെ സുരക്ഷിതത്വം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. അതേസമയം, ഫ്ലാറ്റിലെ ജനങ്ങൾ പരസ്പര ബന്ധമില്ലാത്ത മൊഴികളാണു നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദിൽ സ്വകാര്യ സർവകലാശാലയിൽ പഠിക്കുകയാണ് വീട്ടുടമയായ യുവതിയെന്ന് ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എച്ച്.എസ്.മാലിക് പറഞ്ഞു. അവർ പെണ്‍കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. വീട്ടുടമയും ജോലിക്കെത്തിയ പെൺകുട്ടിയും പട്ന സ്വദേശികളാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ യുവതിയുടെ ബിഹാറിലെ വീട്ടിലെ ജോലിക്കാരാണ്. അവർ നടത്തിയത് ബാലവേലയാണെന്നും സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നും മാലിക് പറഞ്ഞു.