തിരുവനന്തപുരം ശ്രീകാര്യത്തെ ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലയ്ക്ക് കാരണം പ്രാദേശിക രാഷ്ട്രീയ തർക്കവും വ്യക്തിവൈരാഗ്യവുമെന്ന് സ്ഥിരീകരിച്ച് കുറ്റപത്രം. തിരുവനന്തപുരം നഗരത്തിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും പൊലീസ്. കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
ജൂലൈ ഇരുപത്തിയൊമ്പതിനാണ് ശ്രീകാര്യത്തെ ആർ.എസ്.എസ് കാര്യവാഹകായ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി മണിക്കുട്ടന് രാജേഷിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യവും ഒപ്പം പ്രാദേശികമായ ഡി.വൈ.എഫ്.ഐ.ആർ.എസ്.എസ് തർക്കവും കൊലയ്ക്ക്കാരണമായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മണിക്കുട്ടനടക്കം പ്രധാനപ്രതികളെല്ലാം ഡി.വൈ.എഫ്. ഐ പ്രവർത്തകരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമായിരുന്നു. ആർ.എസ്.എസ് നേതാവായ രാജേഷ് ഇവരെ എതിർത്തിരുന്നു. ഇത് പലപ്പോഴും സംഘർഷത്തിനും ഒടുവിൽ ആലോചിച്ചുറപ്പിച്ച കൊലയ്ക്കും കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിലവിൽ അറസ്റ്റിലായ 13 പേരെ മാത്രമേ കുറ്റപത്രത്തിലും പ്രതിചേർത്തിട്ടുള്ളു. ഇവർക്കപ്പുറം മറ്റ് ഗൂഡാലോചനയുണ്ടെന്നുള്ള സൂചനയും കുറ്റപത്രത്തിലില്ല. 13ൽ 12 പേരും റിമാന്റിലാണ്. എഴുപത്തിയഞ്ചിലേറെ സാക്ഷിമൊഴികളടക്കം ചേർത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രതാപന്റെ നേതൃത്വത്തിലെ സംഘം കുറ്റപത്രം തയാറാക്കിയത്.