പത്തനംതിട്ടയിൽ പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. കുട്ടിയെ പരിശോധിക്കാതിരുന്ന ഡോക്ടർമാർക്കെതിരെ ജില്ലാ കലക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് അയച്ചു. പത്തനംതിട്ട അയിരൂരിൽ പീഡനത്തിന് ഇരയായ അഞ്ചു വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി ആറു മണിക്കൂർ നിർത്തിയത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ 5 വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത്. കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധിക്കാൻ തയാറായില്ല. 3 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ അവിടെ നിർത്തുകയായിരുന്നു എന്നാണ് ആരോപണം
സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വൻ വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാമെഡിക്കൽ ഓഫീസർ കണ്ടെത്തി. പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ ഈ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചതായി അറിയിച്ചു.അതേ സമയം കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടെങ്കിലും കേസ് എടുത്തിട്ടില്ല.
കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ കോയിപ്രം പോലീസണ് കേസെടുത്തത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ റെജിയെ പോലീസ് പോക്സോ പ്രകാരം അറസ്ററ് ചെയ്തിരുന്നു.