തിരുവനന്തപുരം കടയ്ക്കാവൂരിൽ വിവാഹ തട്ടിപ്പ് വീരനായ പൂജാരി പിടിയിലായി. ഏഴ് വർഷത്തിനിടെ മൂന്ന് പേരെയാണ് കല്യാണം കഴിച്ച് മുങ്ങിയത്. മുങ്ങുമ്പോൾ ഭാര്യയുടെ സ്വർണവും പണവുമായി കടന്ന് കളയുന്നതാണ് പൂജാരിയുടെ രീതി.
കൊല്ലം കരുനാഗപ്പള്ളി ക്ളാപ്പനയിൽ പടീറ്റതിൽ വീട്ടിൽ അജീഷ്.ഇതാണ് വിവാഹം തൊഴിലാക്കി മാറ്റിയ പൂജാരി. ഏഴ് വർഷത്തിനിടെ മൂന്ന് കല്യാണം.മൂന്ന് കുട്ടികൾ.എല്ലായിടത്ത് നിന്നും ലക്ഷങ്ങൾ അടിച്ച് മാറ്റി മുങ്ങുകയും ചെയ്തു. കൊല്ലം വള്ളിക്കാവിൽ നിന്നായിരുന്നു ആദ്യവിവാഹം. ആ ബന്ധത്തിൽ ഒരു കുട്ടിയായതോടെ പതിനഞ്ച് പവൻ സ്വർണവും എഴുപത്തയ്യായിരം രൂപയുമായി മുങ്ങി. പിന്നീട് കടയ്ക്കാവൂരിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയുടെ വേഷം. അതിനിടെ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച് രണ്ടാം വിവാഹം. രണ്ട് കുട്ടികളായപ്പോൾ അവിടന്നും പണവുമായി മുങ്ങി.
മൂന്നാമത്തെ വിവാഹം ആലപ്പുഴയിലെ എഴുപുന്നയിൽ നിന്ന്. മൂന്നാം ഭാര്യയ്ക്കൊപ്പം കഴിയുന്നതിനിടെ രണ്ടാം ഭാര്യ പൊലീസിൽ പരാതി നൽകി. അങ്ങിനെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. സ്ത്രീധനമായി കിട്ടുന്ന പണവുമായി ആഡംബര ജീവിതമായിരുന്നു പൂജാരിയുടെ രീതി.