കോഴിക്കോട് നഗരത്തിലെ ലഹരിമരുന്ന് മൊത്തവിൽപനക്കാരിൽ ഒരാൾ നാല് കിലോ കഞ്ചാവുമായി അറസ്റ്റിൽ. മലപ്പുറം പുളിക്കൽ സ്വദേശി ഷൈജുവിനെയാണ് നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ വെള്ളയിൽ പൊലീസ് പിടികൂടിയത്. കവർച്ചാക്കേസുൾപ്പെടെ പതിനേഴ് കേസുകളിൽ ഷൈജു പ്രതിയാണ്.
പതിനേഴ് വർഷമായി ഷൈജു ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നു. പിടിയിലായത് മൂന്ന് തവണ മാത്രം. ഇതുവരെ ശിക്ഷ അനുഭവിച്ചിട്ടില്ല. ടൗൺ, കസബ, നടക്കാവ്, വെള്ളയിൽ തുടങ്ങി ഒൻപത് സ്റ്റേഷനുകളിലാണ് ·ഷൈജുവിനെതിരെ കേസുള്ളത്. ബ്രൗൺ ഷുഗർ വിൽപനയിലും പ്രതിയാണ്. ആറ് വര്‍ഷ·മായി ഷൈജു പൊലീസിനെ വെട്ടിച്ച് ലഹരിവിൽപന തുടരുകയായിരുന്നു.
തിരിപ്പൂരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കോഴിക്കോടെത്തിച്ച് തീരദേശമേഖലയിൽ വിൽപന നടത്തുന്നതായിരുന്നു രീതി. സ്കൂൾ കോളജ് വിദ്യാർഥികളായിരുന്നു പ്രധാന ഇടപാടുകാർ. ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയിരുന്ന കഞ്ചാവിന് വിപണിയിൽ രണ്ട് ലക്ഷത്തിലധികം രൂപ കിട്ടിയിരുന്നു. നാർക്കോട്ടിക് വിഭാഗം ഷൈജുവിന്റെ മൂന്ന് സുഹൃത്തുക്കൾക്കായുള്ള തെരച്ചിലിലാണ്.