ഹൈക്കോടതിയിലെ മൂന്നാംവട്ട ജാമ്യാപേക്ഷയിൽ നടൻ ദിലീപിന് ആശ്വാസവിധി. ജയിലിൽ 85 ദിവസം പൂർത്തിയാക്കിയ ദിലീപിനു കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. െവെകിട്ട് വൻ ആരാധകസംഘം ആർപ്പുവിളികളുമായി കാത്തുനിൽക്കവേ, ദിലീപ് ആലുവ ജയിലിനു പുറത്തെത്തി.
കുറ്റകൃത്യം ആസൂത്രണം ചെയ്തു എന്നതുൾപ്പെടെ പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ഗുരുതരമാണെങ്കിലും ലൈംഗികാതിക്രമത്തിൽ ദിലീപ് പങ്കെടുത്തിട്ടില്ലെന്നു െഹെക്കോടതി വിലയിരുത്തി. മുൻവിവാഹം തകർന്നതിനു പിന്നിൽ ഉപദ്രവിക്കപ്പെട്ട നടിയാണെന്ന സംശയത്തിൽ ദിലീപ് ഒന്നരക്കോടി രൂപയ്ക്കു സുനിൽകുമാറിനു (പൾസർ സുനി) ക്വട്ടേഷൻ നൽകിയെന്നും 10,000 രൂപ അഡ്വാൻസ് നൽകിയെന്നുമാണു പ്രോസിക്യൂഷൻ കേസ്.
ഗൂഢാലോചനയെ തുടർന്നു 2017 ഫെബ്രുവരി 17നു കൃത്യം നടത്തിയപ്പോൾ സുനിൽ നടിയെ ക്രൂരമായി ഉപദ്രവിച്ചെന്നും ആരോപണമുണ്ട്. അശ്ലീല ചിത്രങ്ങൾ പകർത്താൻ സുനിലിനെ നിയോഗിച്ചു എന്നതു മാത്രമാണു ദിലീപിനെതിരെ ആരോപിക്കപ്പെട്ടതെന്നും കൂട്ടമാനഭംഗ കേസ് നിലനിൽക്കില്ലെന്നും 60 ദിവസം പൂർത്തിയായാൽ അവകാശജാമ്യത്തിന് അർഹതയുണ്ടെന്നും ഹർജിഭാഗം വാദിച്ചു. എന്നാൽ, ക്വട്ടേഷന്റെ പരിണതഫലമാണു കൃത്യമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സമയപരിധിക്കുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ പറഞ്ഞു. മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലും തെളിവു ശേഖരണവും ഏറെക്കുറെ പൂർത്തിയായി. ചില സാക്ഷികളെ കൂടി ചോദ്യം ചെയ്യാനുണ്ട്. ഫൊറൻസിക് പരിശോധനയുടേതടക്കം ഏതാനും റിപ്പോർട്ടുകളും കിട്ടാനുണ്ട്. നാദിർഷായെ ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളിൽ സഹകരിക്കുന്നില്ല. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉന്നത സ്വാധീനമുള്ള ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ അട്ടിമറിക്കാനുമുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തത.
ജാമ്യം അനുവദിക്കാനുള്ള കാരണങ്ങൾ
∙ അന്വേഷണത്തിന്റെയും തെളിവുശേഖരണത്തിന്റെയും നിർണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്കു മുൻപു രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യം മാറി.
∙ ഒന്നു മുതൽ ആറു വരെ പ്രതികളിൽ നിന്നു വ്യത്യസ്തമായി ലൈംഗികാതിക്രമത്തിൽ പങ്കാളിയല്ല. ഗൂഢാലോചനയുടെ പേരിലാണു കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം ആരോപിക്കുന്നത്.
∙ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പ്രോസിക്യൂഷൻ ആരോപിക്കുന്നില്ല.
∙ രേഖാമൂലവും വാക്കാലുമുള്ള സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ പങ്കു സ്ഥാപിക്കേണ്ടത്. മൊബൈൽ കോൾ വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ രേഖകൾ, ബിൽ, റജിസ്റ്റർ തുടങ്ങിയവയാണു രേഖാമൂലമുള്ള തെളിവുകൾ. വാക്കാലുള്ള തെളിവുകളുടെ ഭാഗമായി ഇരുപതിലേറെ സാക്ഷികൾ മജിസ്ട്രേട്ടിനു രഹസ്യമൊഴി നൽകി. പ്രധാന സാക്ഷികളെല്ലാം പൊലീസിനും മൊഴി നൽകി. വിചാരണയിൽ ഇടപെടുമെന്ന ആശങ്കയിൽ ഹർജിക്കാരന്റെ കസ്റ്റഡി തുടരേണ്ട ആവശ്യമില്ല.
ദിലീപിനു നിയന്ത്രണം
കൊച്ചി ∙ ജാമ്യത്തിലിറങ്ങുന്ന നടൻ ദിലീപിനു മാധ്യമങ്ങളിലൂടെയുള്ള വാക്കുകൾക്കു നിയന്ത്രണം. അച്ചടി, ദൃശ്യ, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പറയുന്നതുൾപ്പെടെ, നടിയെയും സാക്ഷികളെയും നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
വിചാരണ കഴിയുംവരെ നടിയെയും പ്രോസിക്യൂഷൻ സാക്ഷികളെയും ഭീഷണിയിൽ നിന്നു സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും പ്രോസിക്യൂഷന്റെ ആശങ്ക മാനിച്ചു കർശന വ്യവസ്ഥ ഏർപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്നപക്ഷം ജാമ്യം റദ്ദാകുമെന്നും അത്തരം സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാൻ മജിസ്ട്രേട്ടിനു നടപടിയെടുക്കാമെന്നും ഉത്തരവിലുണ്ട്.
മറ്റു ജാമ്യ വ്യവസ്ഥകൾ
∙ ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാൾജാമ്യവും നൽകണം.
∙ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരായി അന്വേഷണവുമായി സഹകരിക്കണം.
∙അന്തിമ റിപ്പോർട്ട് നൽകുന്നതുവരെ അന്വേഷണത്തിൽ ഇടപെടരുത്.
∙ പാസ്പോർട്ട് സറണ്ടർ െചയ്യണം