കുമളി ടൗണിൽ നിന്ന് പട്ടാപകൽ ക്യാമറ മോഷ്ടിച്ച് കടന്നയാളെ അഞ്ച് ദിവസത്തിന് ശേഷം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഞ്ചാവ് കച്ചവടക്കാരനായ ചെറുതോണി സ്വദേശി അബ്ദുൾ അസീസാണ് പിടിയിലായത്. തമിഴ്നാട്ടിലെ കഞ്ചാവ് വിൽപനകാർക്ക് അഞ്ഞൂറ് രൂപയ്ക്ക് വിറ്റ ക്യാമറയും കണ്ടെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രാദേശിക ചാനൽ റിപ്പോർട്ടർ ജെറിൻ പടിഞ്ഞാറേക്കരയുടെ ഒരു ലക്ഷം രൂപ വിലയുള്ള ക്യാമറ മോഷണം പോയത്. വൺ മില്യൺ ഗോൾ പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കഞ്ചാവ് കച്ചവടക്കാരനായ അബ്ദുൾ അസീസാണ് മോഷ്ടാവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചന ലഭിച്ചു. തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നാല് ദിവസം തമിഴ്നാട്ടിൽ താമസിച്ച പ്രതി കുമളി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ക്യാമറ കഞ്ചാവ് കച്ചവടക്കാരുടെ കേന്ദ്രമായ ഗൂഡലൂരിൽ നിന്ന് കണ്ടെത്തി. അഞ്ഞൂറ് രൂപയുടെ കഞ്ചാവിന് വേണ്ടിയാണ് ക്യാമറ വിറ്റത്.
ക്യാമറ മോഷണം പോയി തൊട്ടടുത്ത നിമിഷം പരാതിക്കാരൻ കുമളി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും പൊലീസുകാർ നിരാകരിച്ചു. പിന്നീട് ഐജി ഇടപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഞ്ചാവ് വിൽപനയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുൾ അസീസ്.