പോത്തൻകോട്∙ മൂന്നുവയസ്സുള്ള മകളെയും കൊണ്ട് എഴുപതടി താഴ്ചയുള്ള കിണറ്റിലിറങ്ങി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനാംഗങ്ങൾ മകളെയും അച്ഛനെയും സുരക്ഷിതമായി കരയിലെത്തിച്ചു. മുദാക്കൽ ചെമ്പൂർ കുറുമാൻകോട് പാറയ്ക്കൽ വീട്ടിൽ വീനീതി(45)നെയും മകൾ അമിതയെയുമാണു പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽനിന്ന് അതിസാഹസികമായി സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ പരുക്കുപറ്റിയ വിനീതിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെയാണു സംഭവം. കുഞ്ഞിനെയും എടുത്തു വിനീത് വീടിനോടു ചേർന്നുള്ള കിണറ്റിലിറങ്ങുകയായിരുന്നു. മൂന്നു തൊടിയോളം താഴ്ചയിലിറങ്ങിയായിരുന്നു ഭീഷണി. സംഭവമറിഞ്ഞു ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻജനക്കൂട്ടമെത്തിയിരുന്നു. കരയിലേക്കു കയറാൻ നിർബന്ധിച്ചെങ്കിലും വിനീത് കൂട്ടാക്കിയില്ല. ഇതിനിടെ, വിവരമറിഞ്ഞ് ആറ്റിങ്ങലിൽനിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി.
കരയ്ക്കു കയറ്റാനുള്ള ഇവരുടെ ശ്രമവും വിഫലമായി. വിനീത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുകണ്ട് ഫയർമാൻമാരായ ശ്രീരൂപ്, അനീഷ്, രജീഷ് എന്നിവർ കിണറ്റിലിറങ്ങി. കുഞ്ഞിനെ കയ്യെത്തിപ്പിടിച്ചതോടെ വിനീത് കിണറ്റിനുള്ളിലേക്കു ചാടുകയായിരുന്നു. തുടർന്ന്, വിനീതിനെയും രക്ഷപ്പെടുത്തി. വീഴ്ചയിൽ വിനീതിന്റെ താടിക്കു പരുക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു വിവരം. സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ലോപ്പസിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ നെജുമുദീൻ, സുമിത്ത്, വിപിൻ, റിയാസ്, സുൾഫിക്കർ, ബാഹുലേയൻ, ചന്ദ്രമോഹൻ, പ്രതാപൻ, സുരേഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.