പുണെയിൽ മലയാളി വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകൾ വച്ച് ഇവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം.
കൊലപാതകംനടന്ന വിശ്രാന്ത്‍വാടി ബൈരവനഗറിലെ ഫ്ലാറ്റിലേക്ക് കയറിപോകുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ടീഷർട്ട് അണിഞ്ഞ് തൊപ്പിവച്ച് ഫ്ലാറ്റിലേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കയറിപോകുന്ന ഈ രണ്ടുപേരിലേക്കുതന്നെയാണ് അന്വേഷണം നീളുന്നത്. ഇതിലൊരാൾ, വസ്തുഇടപാടുമായി ഇടപാടുമായി ബന്ധപ്പെട്ട് രാധാ മാധവന്റെ കുടുംബത്തെ വർഷങ്ങളായി അറിയുന്നയാളാണെന്നാണ് വിവരം. സംശയിക്കപ്പെടുന്ന ഈ വ്യക്തിക്ക്, കൊല്ലപ്പെട്ട രാധാ മാധവന്റെ ഭർത്താവുമായി പണമിടപാട് ഉണ്ടായിരുന്നു. ഇയാൾ പുണെ സ്വദേശി തന്നെയാണ്. രാധാ മാധവന്റെ ഭർത്താവ് മരിച്ചതിനുശേഷവും പണമിടപാട് സംബന്ധിച്ച് ഈ കുടുംബവുമായി ഇയാൾക്ക് തർക്കമുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നേരത്തെയും ഫ്ലാറ്റിലെത്തിയവര്‍ തന്നെയാണ് കൊലപാതക ദിവസവും ഇവിടെ വന്നുപോയതെന്ന തരത്തിൽ ശുചീകരണ തൊഴിലാളികൾ മൊഴി നൽകിയതായും വിവരമുണ്ട്. അതിനാൽ , സിസിടിവിയിൽ പതിഞ്ഞ, ഈ രണ്ടുപേരെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പരിചയക്കാര്‍ ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമികമായി തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ വഴിക്കുള്ള അന്വേഷണമാണ് ഇവരിലേക്ക് വിരൽചൂണ്ടുന്നതും. അതേസമയം, ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കള്ക്ക് വിട്ടുകൊടുത്ത കൊല്ലപ്പെട്ട രാധാ മാധവന്റെ മൃതദേഹം സംസ്കരിച്ചു. പുണെ വിശ്രാന്ത്‍ വാടിയിൽ തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ.