മലപ്പുറം കുറ്റിപ്പുറത്ത് വെട്ടേറ്റ് കാൽപാദം അറ്റു തൂങ്ങിയ തമിഴ്നാട് സ്വദേശിക്ക് തൃശൂർ - കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിൽസ നിഷേധിച്ചതായി പരാതി. മദ്യപാനത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് രാജേന്ദ്രന് വെട്ടേറ്റത്.300 കിലോമീറ്ററിലേറെ സഞ്ചരിച്ചതിനു ശേഷം കോയമ്പത്തൂരിൽ എത്തിച്ചാണ് ചികിൽസ നൽകിയത്
ഇന്നലെ രാത്രി 10 മണിക്കാണ് കുറ്റിപ്പുറം റയിൽവേ സ്റ്റേഷനു സമീപത്തെ വാടകവീട്ടിൽ വച്ച് മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിൽ തമിഴ്നാട് സ്വദേശി രാജേന്ദ്രന് വെട്ടേറ്റത്.തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിൽസ നൽകി തൃശൂർ മെഡിക്കൽകോളജിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയക്കാവശ്യമായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്തണമെങ്കിൽ പണം കെട്ടിവെക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.തുടർന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും പിന്നെ കോയമ്പത്തൂരിലേക്കും അറ്റുതൂങ്ങിയ കാൽപാദവുമായി സഞ്ചരിച്ചത് മുന്നൂറു കിലോമീറ്ററലധികമാണ്.രാജേന്ദ്രനെ വെട്ടി പരുക്കേൽപ്പിച്ച ബന്ധു കോടീശ്വൻ ഒളിവിലാണ്.