ചാലക്കുടി രാജീവ് കൊലക്കേസില്‍ ഗുഢാലോചനക്കുറ്റത്തിന് പൊലീസ് തിരയുന്ന ചക്കര ജോണിയുടെ പാസ്പോര്‍ട്ട് രേഖകള്‍ പൊലീസിന് കിട്ടി. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ വിമാനത്താവളം വഴി പുറത്തു കടക്കാനുള്ള ശ്രമത്തിലാണ് ജോണിയും കൂട്ടുപ്രതി രഞ്ജിത് പൈനാടത്തുമെന്നും പൊലീസിന് വിവരം കിട്ടി.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാന്‍ നാലംഗ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയ അങ്കമാലി ചക്കര ജോണി രാജ്യം വിട്ടിരിക്കാമെന്ന സംശയം പൊലീസ് ഉപേക്ഷിച്ചു. കാരണം, വൈകിട്ട് ജോണിയുടെ കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പാസ്പോര്‍ട്ട് രേഖകള്‍ കണ്ടെടുത്തു. ഈ പാസ്പോര്‍ട്ട് നമ്പര്‍ പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോണി എത്തിയിട്ടില്ല. പക്ഷേ, മൂന്നു രാജ്യങ്ങളിലെ വീസയുള്ളതിനാല്‍ ഏതുസമയത്തും രാജ്യത്തിന് പുറത്തു പോകാന്‍ ശ്രമിക്കുകയാണ് ജോണിയും രജ്ഞിതും. ഇതിനായി, ഇവര്‍ ഉന്നംവച്ച വിമാനത്താവളം കോയമ്പത്തൂരാണ്. കോയമ്പത്തൂര്‍ , പാലക്കാട് മേഖലകളില്‍ പൊലീസ് വലവിരിച്ചതോെട ഇവരുടെ നീക്കം പാളി. പൊലീസിന് പിടിക്കൊടുക്കാതെ പ്രതികളുടെ ഒളിച്ചോട്ടം തുടരുകയാണ്. പൊലീസാകട്ടെ തൊട്ടുപിന്നിലും. രാജീവ് കൊലക്കേസില്‍ ജോണിയുടെ മൊഴി നിര്‍ണായകമാണ്. അറസ്റ്റിലായ നാലംഗ കൊലയാളി സംഘത്തെ കോടതിയില്‍ ഹാജരാക്കി. കുന്നംകുളം മജിസ്ട്രേറ്റ് പ്രതികളെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ കൊച്ചിയിലെ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ മൊഴി നല്‍കി. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ പണത്തെ ചൊല്ലി ജോണിയും അഭിഭാഷകനും വധിക്കുമെന്ന് അച്ഛന്‍ നിരന്തരം പറയാറുണ്ടെന്നാണ് അഖിലിന്റെ മൊഴി.