തിരുവനന്തപുരം പാറശാലയിലെ നിർമൽ കൃഷ്ണ നിക്ഷേപതട്ടിപ്പിനെതിരായ സമരം വിലക്കി തമിഴ്നാട് പൊലീസ്. സമരം നടക്കുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം നടത്തുന്ന നിക്ഷേപകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമമെന്നും ആക്ഷേപം.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന നിർമൽ കൃഷ്ണ ബാങ്ക് സ്ഥിതി ചെയ്യുന്നത് പാറശാലയിലെ കേരള തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പൊലീസിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ്. ബാങ്കിന് മുന്നിലാണ് നിക്ഷേപകർ റിലേ സത്യഗ്രഹമടക്കം സമരങ്ങളെല്ലാം നടത്തിയിരുന്നത്. ഈ പ്രദേശത്ത് പൊലീസ് ആക്ട് പ്രകാരം രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് തക്കല ഡിവൈ.എസ്.പി ഉത്തരവിറക്കി. ഇതോടെ പ്രകടനവും പൊതുയോഗങ്ങളുമെല്ലാം വിലക്കിയിരിക്കുകയാണ്. സമരം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന ആരോപണം ശക്തമായി.
സമരത്തിന് നേതൃത്വം നൽകിയ രണ്ട് പേർക്കെതിരെ പളുകൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നിർമൽ കൃഷ്ണ ബാങ്കുടമ കെ. നിർമലന്റെ വീടാക്രമിച്ചതിനാണ് കേസെടുത്തത്. എന്നാൽ ഇത് കള്ളക്കേസാണെന്ന ആരോപണവും സമരക്കാർ ഉന്നയിക്കുന്നു. ഒളിവിലായി ഒരു മാസമായിട്ടും നിർമലന് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സമരക്കാരെ ഇല്ലാതാക്കാനും നിർമലനെ രക്ഷിക്കാനുമുള്ള നീക്കമാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.