കണ്ണൂർ വളപട്ടണത്ത് റിയൽ എസ്റേറ്റിന്റെ മറവിൽ ഒരുകോടിയോളംരൂപ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. നാറാത്ത് സ്വദേശിനി ജ്യോതി ലക്ഷമിയെയാണ് വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജ്യോതിയിൽനിന്ന് പണം ലഭിക്കാനുണ്ടായിരുന്ന കതിരൂർ സ്വദേശി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
സ്ഥലവും വീടും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് വിവിധ ആളുകളിൽനിന്ന് ജ്യോതി പണം തട്ടിയെടുത്തത്. അഴീക്കോട് ഫിഷറീസ് സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞവർഷം മുതൽ ജോലിക്ക് പോകാതെ പൂർണമായും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിയുകയായിരുന്നു. അഴീക്കോട് സ്വദേശി മുകുന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈയാളിൽനിന്ന് നാൽപത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ജ്യോത്യ ഇരുപത് ലക്ഷംരൂപ നൽകാനുണ്ടായിരുന്ന കതിരൂർ സ്വദേശി കുഞ്ഞികൃഷ്ണൻ ആത്മഹത്യ ചെയ്തിരുന്നു.
നിലവിൽ കണ്ണൂർ ടൗൺ, വളപട്ടണം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ ജ്യോതിക്കെതിരെയുണ്ട്. ടാക്സി വാടകയിനത്തിൽ മാത്രം കണ്ണൂരിലുള്ള ഒരാൾക്ക് നാല് ലക്ഷംരൂപ നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ കൈക്കിലാക്കുന്ന പണംകൊണ്ട് ആർഭാട ജീവിതമാണ് പ്രതി നയിച്ചിരുന്നത്. രണ്ട് ഫ്ലാറ്റുകളും സ്വന്തമായിട്ടുണ്ട്. ഒരിടത്ത് സ്ഥിരമായി താമസിക്കാത്തതിനാൽ കൃത്യമായ മേൽവിലാസവും ജ്യോതിക്കുണ്ടായിരുന്നില്ല.