തിരുവനന്തപുരം പാറശാലയിൽ കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ബാങ്കുടമ കെ.നിർമലന്റെ വീട് നിക്ഷേപകർ ആക്രമിച്ചു. ഗേറ്റും ജനൽ ചില്ലുകളും അടിച്ചു തകർത്ത നിക്ഷേപകർ വീട് ഉപരോധിച്ചു. ബാങ്കുടമയുടെ ബെനാമിയായ മറ്റൊരാളെ കൂടി നിക്ഷേപകർ പിടികൂടി പൊലീസിലേൽപ്പിച്ചു.
നിർമൽ കൃഷ്ണ ബാങ്കിന് മുന്നിൽ സത്യഗ്രഹസമരം നടത്തിയിരുന്ന മുന്നൂറോളം വരുന്ന നിക്ഷേപകരാണ് ഇന്ന് ഉച്ചയോടെ നിർമലന്റെ പാറശാലയിലേക്കുള്ള വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഗേറ്റ് അടിച്ച് തകർത്ത് വീട്ടുമുറ്റത്ത് കടന്ന നിക്ഷേപകർ ജന്നൽ ചില്ലുകൾ അടിച്ചും എറിഞ്ഞും തകർത്തു.
നേതാക്കളിടപെട്ട് അക്രമം നിയന്ത്രിച്ചെങ്കിലും സ്ത്രീകളടക്കം ഒട്ടേറെ നിക്ഷേപകർ വീട്ടുമുറ്റത്തും പരിസരത്തുമായി ഉപരോധസമരം തുടരുകയാണ്. നിർമലന്റെ ബന്ധുക്കളാരും തന്നെ വീട്ടിലില്ല. പതിനാലായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുന്നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് നിർമൽ കൃഷ്ണ ബാങ്കുടമ കെ. നിർമലൻ മുങ്ങിയിട്ട് ഒരു മാസമായി. തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം അക്രമത്തിലേക്ക് വഴിമാറുന്നത്.
ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ നഷ്ടമായവർ മൺകലത്തിൽ മണ്ണിട്ട് കഞ്ഞിവച്ചുള്ള പ്രതീകാത്മ പട്ടിണി സമരവും നടത്തി. ഇതിനിടെ ബാങ്കുടമയുടെ ബന്ധുവും ബെനാമിയെന്ന് അറിയപ്പെടുകയും ചെയ്യുന്ന പാറശാല സ്വദേശി ശ്രീകുമാരൻ നായരെ നിക്ഷേപകർ പിടികൂടി പളുകൽ പൊലീസിന് കൈമാറി.