ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ പൊലീസ് അന്വേഷണം. ഉദയഭാനു വധഭീഷണി മുഴക്കിയെന്ന് കാട്ടി കൊല്ലപ്പെട്ട രാജീവ് നേരത്തെ നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കൊലപാതകത്തിന്റെ സൂത്രധാരന്‍ അങ്കമാലി സ്വദേശി ചക്കര ജോണി ഒളിവിലാണ്.
കൊച്ചിയിലെ അഭിഭാഷകനായ സി.പി.ഉദയഭാനുവും കൊല്ലപ്പെട്ട വി.എ.രാജീവും തമ്മിലുള്ള ശത്രുതയെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരുവരും തമ്മില്‍ ഭൂമിയിടപാടുണ്ടായിരുന്നു. നെടുമ്പാശേരിയിലും നെല്ലിയാമ്പതിയിലുമായി അഞ്ചു കോടിയുടെ ഭൂമി വാങ്ങാന്‍ അഭിഭാഷകന്റെ പേരില്‍ കരാറെഴുതി. എഴുപതു ലക്ഷം രൂപയും നല്‍കിയിരുന്നു. നോട്ട് അസാധുവാക്കിയതോടെ അഞ്ചു കോടി നല്‍കി ഭൂമി തീറെഴുതി വാങ്ങല്‍ നടന്നില്ല. അഡ്വാന്‍സ് നല്‍കിയ പണം തിരിച്ചുവാങ്ങുന്നതിനെ ചൊല്ലി രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റിയതോടെയാണ് ശത്രുത വളര്‍ന്നതെന്ന് പൊലീസ് കണ്ടെത്തി. രാജീവിന്റെതന്നെ മറ്റൊരു ശത്രുവായ അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചക്കര ജോണിയും അഭിഭാഷകനും ഒന്നിച്ചതോടെ കാര്യങ്ങള്‍ വഷളായെന്നാണ് പൊലീസിന് ലഭിച്ച സൂചന.
രാജീവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി രേഖകളില്‍ ഒപ്പീടീക്കാന്‍ ജോണി ക്വട്ടേഷന്‍ നല്‍കിയതാകട്ടെ, ബന്ധു ഷൈജുവിനായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഷൈജു ചുമതലപ്പെടുത്തിയത് മൂന്നു ഗുണ്ടകളേയും. ഷൈജുവും ഗുണ്ടകളും ഉള്‍പ്പെടെ നാലു പേര്‍ ഇപ്പോള്‍ അറസ്റ്റിലായി. ഇവരുടെ മൊഴിപ്രകാരം ജോണിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജോണിയാകട്ടെ നാടുവിട്ടു.