താലി ഊരി മേശപ്പുറത്തു വച്ചിട്ട് സ്വർണാഭരണങ്ങളും പണവുമായി മോഷ്ടാവ് കടന്നു. അങ്ങാടി വെങ്ങാലിക്കര അശ്വതിയിൽ വി.കെ. രാജഗോപാലിന്റെ വീട്ടിൽ കയറിയ മോഷ്ടാവാണ് താലിയോടുള്ള ബഹുമാനം പ്രകടമാക്കി മടങ്ങിയത്. മാലയും മൂന്നു വളകളും രണ്ടു മോതിരവും അടക്കം ഏഴു പവൻ നഷ്ടപ്പെട്ടു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ മുകൾ നിലയിൽ നിന്നു ടെറസിലേക്കിറങ്ങുന്ന ഗ്രില്ലിന്റെ പൂട്ടു തകർത്താണു മോഷ്ടാവ് ഉള്ളിൽ കടന്നത്. മുകൾ നിലയിലെ മുറിയിലുള്ള അലമാര താക്കോൽ ഉപയോഗിച്ചു തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീടാണ് താഴെയെത്തിയത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥയായ രാജഗോപാലിന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോൾ ആഭരണങ്ങൾ ഊരി ഡപ്പിയിലാക്കി കിടപ്പുമുറിയോടു ചേർന്നു മേശപ്പുറത്തു വച്ചിരിക്കുകയായിരുന്നു.
ഡപ്പിയിൽ നിന്ന് ആഭരണങ്ങളെല്ലാം എടുത്തു. മേശപ്പുറത്തിരുന്ന വാനിറ്റി ബാഗിലുണ്ടായിരുന്ന നാനൂറോളം രൂപയും കൈക്കലാക്കി. വീടിനകത്ത് കയറിയ വഴിയിലൂടെ തന്നെയാണ് മോഷ്ടാവ് മടങ്ങിയതും. അപ്പോഴാണ് മാലയിൽ നിന്നു താലി ഊരിയെടുത്ത് മുകൾ നിലയിലെ മേശപ്പുറത്തു വച്ചത്.
രാജഗോപാലും ഭാര്യയും വീട്ടിലുണ്ടായിരുന്നു. രാവിലെയാണ് അവർ സംഭവം അറിയുന്നത്. വീടിന്റെ ഗേറ്റിലൂടെയാണ് മോഷ്ടാവ് മുകൾ നിലയിൽ കയറിയതെന്നു കരുതുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് മുറിക്കകം പരിശോധിച്ചപ്പോഴാണ് മേശപ്പുറത്തു താലി കണ്ടത്.