ചാലക്കുടി പരിയാരത്ത് രാജീവിനെ തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ച വീട്ടില്‍ ആകസ്മികമായി എത്തിയ അയല്‍വാസി ബാബുവിന്റെ ഇടപെടലാണ് കൊലയാളികളിലേയ്ക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് നല്‍കിയതും ബാബുവായിരുന്നു. കൊലയാളിയെ നേരില്‍ കണ്ടതായുള്ള മൊഴികളും കേസില്‍ നിര്‍ണായകമായി.
ചാലക്കുടി പരിയാരത്തെ എസ്.ഡി. കോണ്‍വന്‍റിന്റെ രണ്ടു വീടുകള്‍ വാടകയ്ക്കു നല്‍കിയിരുന്നു. ഇങ്ങനെയുള്ള ഒരു വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടായിരുന്നു ഇത്. ഇവിടുത്തെ പറമ്പില്‍ ജാതിക്ക പൊട്ടിക്കാന്‍ എത്തിയ അയല്‍വാസി ബാബു വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടിരുന്നു. അകത്തു കയറാന്‍ നോക്കിയപ്പോള്‍ ഒരാള്‍ വന്ന് തടഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായതോടെ വേഗം മടങ്ങി. മുറ്റത്തു കിടന്ന ഓട്ടോറിക്ഷയുടെ നമ്പര്‍ ബാബു കുറിച്ചെടുത്തിരുന്നു. വീട്ടിലുണ്ടായിരുന്നവരുടെ പേരുമാറ്റത്തില്‍ പന്തികേടുണ്ടെന്ന് ബാബു മറ്റു നാട്ടുകാരോട് പറഞ്ഞിരുന്നു.
രാജീവ് താമസിച്ചിരുന്ന കൃഷിയിടത്തില്‍ രാത്രി എത്തിയ കൊലയാളികള്‍ തലയ്ക്കടിച്ചു വീഴ്ത്തിയിരിക്കാമെന്നാണ് നിഗമനം. പിന്നീട്, ഓട്ടോറിക്ഷയില്‍ കയറ്റി ഈ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കാം. നല്ല ആരോഗ്യമുള്ളയാളാണ് കൊല്ലപ്പെട്ട രാജീവ്. ബന്ദിയാക്കിയപ്പോള്‍ പ്രതിരോധിച്ചതോടെ മല്‍പിടുത്തം നടന്നിരിക്കാമെന്നും പൊലീസ് ഊഹിക്കുന്നു. ബഹളംവച്ചപ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ പായ അമര്‍ത്തിപിടിച്ചതോടെ ശ്വാസംമുട്ടി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം.