ഒഡിഷയിൽ നിന്ന് കഞ്ചാവ് നേരിട്ട് കൊച്ചിയിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. പന്ത്രണ്ട് കിലോ കഞ്ചാവും തൃപ്പൂണിത്തുറ പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ എൻജിനീയറായ കോഴിക്കോട് സ്വദേശി ഷോബിൻ പൗലോസ് ആണ് പിടിയിലായത്.
ഒഡിഷയിലെ റായ്ഗറില്‍ എത്തി ഗുണനിലവാരം നോക്കി തിരഞ്ഞെടുക്കുന്ന ഇനം പറയുന്ന അളവിൽ മൊത്തക്കച്ചവടക്കാർ പായ്ക്കുചെയ്ത് കൊടുക്കും. ചരക്ക് പിന്നീട് ഷോബിൻ തന്നെ ട്രെയിനിൽ ബെംഗ്ലൂരുവിൽ എത്തിച്ച് തന്റെ താമസസ്ഥലത്ത് സൂക്ഷിക്കും. ഫോണില്‍ ബന്ധപ്പെടുന്നവർക്ക് ആവശ്യമായ അളവിൽ കവറുകളിലാക്കി ബസില്‍ നാട്ടിലെത്തും. കൊച്ചിയിൽ മാത്രമല്ല, സ്ഥിരം ഇടപാടുകാർക്ക് കേരളത്തിൽ എവിടെ വേണമെങ്കിലും ഷോബിൻ ചരക്ക് എത്തിച്ചുനൽകും. പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാല്‍ മതി.
മൂന്നുവർഷമായി ഈ കച്ചവടം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞവർഷമാദ്യം കോഴിക്കോട് തൊട്ടിൽപാലത്ത് ആറുകിലോ കഞ്ചാവുമായി പിടിയിലായ ഷോബിൻ പിന്നീട് മൂന്നുമാസം ജയിലിലായിരുന്നു. അടുത്തയിടെ, മറ്റൊരു കേസിൽ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിലേറെയായി പിന്തുടര്‌ന്നാണ് തൃപ്പൂണിത്തുറ സിഐയുടെ സംഘം ഷോബിനെ വലയിലാക്കിയത്. കൊച്ചിയിൽ സ്ഥിരം ഇടപാടുകാരുണ്ട്. കസ്റ്റഡിയിലായ ശേഷവും ഷോബിന്റെ ഫോണിലേക്ക് ഇവരുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. ഇവരും നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നു.