കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ ലഹരി ഉപയോഗത്തിനിടെ മരിച്ച കോളജ് വിദ്യാര്‍ഥിക്ക് ലഹരിഗുളിക നല്‍കിയ യുവാവുള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കക്കോടി സ്വദേശി ഷംനാസ് ഷറഫുദീന്‍, രാമനാട്ടുകാര സ്വദേശി അന്‍സിദ് എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 21 എംഡിഎംഎ ഗുളികയും കണ്ടെടുത്തു.
ഷഹിലിന്റെ സുഹൃത്തുക്കള്‍ നല്‍കിയ വിവരമാണ് പുത്തന്‍ ലഹരിയുടെ മൊത്തവിതരണക്കാരനായ ഷംനാസിലേക്ക് അന്വേഷണമെത്തിച്ചത്. ഷഹില്‍ മരിക്കുന്നതിന് തലേദിവസം ആഘോഷത്തിനായി സുഹൃത്തുക്കള്‍ ലഹരിഗുളിക വാങ്ങിയത് ഷംനാസിന്റെ കൈയ്യില്‍ നിന്നായിരുന്നു. ആവശ്യക്കാരെന്ന മട്ടില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ സംംഘം ഷംനാസിനെ ബന്ധപ്പെട്ടു. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടലിലെത്താനായിരുന്നു നിര്‍ദേശം. ലക്ഷങ്ങള്‍ മോഹിച്ച് ലഹരി ഗുളികയുമായി കാത്തിരുന്ന ഷംനാസിനും അന്‍സിദിനും കുരുക്ക് വീഴുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് ഇരുപത്തി രണ്ട് എംഡിഎംഎ ഗുളികയും പിടിച്ചെടുത്തു.
ഷംനാസ് ലഹരി വില്‍പന തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഉപയോഗിക്കാന്‍ തുടങ്ങിയത് ആറ് വര്‍ഷം മുന്‍പും. നഗരത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറിയിരുന്നതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ നിരവധി പെണ്‍കുട്ടികളുമുണ്ട്. ബംഗലൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് സംഘത്തിന് ലഹരിയെത്തിയിരുന്നത്. ഗോവയിലെ ഡിജെ പാര്‍ട്ടികളില്‍ പതിവായി പങ്കെടുത്തിരുന്ന ഷംനാസും അന്‍സിദും ലഹരി വില്‍പനയിലൂടെയാണ് അതിനുള്ള പണം കണ്ടെത്തിയിരുന്നത്. അടുത്തദിവസം ഷംനാസ് ജോലിക്കായി വിദേശത്തേയ്ക്ക് പോകാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.