ലഹരി നിറയും വഴികളിൽ ആശങ്കയോടെ കോഴിക്കോട് നഗരം. കഴിഞ്ഞ എട്ട് മാസത്തിനിടെ ലഹരികടത്തുമായി ബന്ധപ്പെട്ട് 190 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെക്കാൾ കേസുകളിൽ രണ്ടിരട്ടി വർധനയാണുള്ളത്. സ്ഥിതി ആശങ്കാജനകമെന്നാണ് പൊലീസിന്റെയും എക്സൈസിന്റെയും പ്രതികരണം.
എട്ട് മാസത്തിനിടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 80 കേസുണ്ടായി. വിദേശമദ്യം കടത്തിയതിന് മുപ്പത് കേസും ലഹരിഗുളികയുൾപ്പെടെ കൈവശം വച്ചതിനും കടത്തിയതിനും നാൽപത് കേസും രജിസ്റ്റർ ചെയ്തു. കോളജ് വിദ്യാർഥികളുൾപ്പെടെ 180 പേരാണ് ഇതുവരെ എക്സൈസ് -പൊലീസ് സംഘത്തിന്റെ പിടിയിലായത്. പലരും വർഷങ്ങളായി ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.
11 വർഷമായി ലഹരി വിൽപന നടത്തിയിട്ടും സുരക്ഷിതനായിരുന്ന കൊടുവള്ളി സ്വദേശിയും പിടിയിലായവരുടെ പട്ടികയിലുണ്ട്. ഇരുപത്തി നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. ആയിരത്തിലധികം ലഹരി ഗുളികയും ഹാ·ഷിഷുമുൾപ്പെടെയുള്ള ·ലഹരി വേറെ. കുന്ദമംഗലം എക്സൈസ് റേഞ്ച് പരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 32 എണ്ണം. തീരദേശമേഖല കേന്ദ്രീകരിച്ച് കൂടുതൽ ലഹരി വിൽപനയും ഉപയോഗവുമാണ് വ്യക്തമായത്.
സഞ്ചാരികളെന്ന വ്യാജേന പതിവായെത്തി ലഹരി കൈമാറി പണവുമായി മടങ്ങുന്നതാണ് കച്ചവടക്കാരുടെ രീതി. പിടികൂടാനുള്ള സാധ്യത കുറവെന്നതാണ് ഈ സാഹസത്തിന് പ്രചോദനംം. റയിൽവേ സ്റ്റേഷൻ, സ്കൂൾ പരിസരം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ലഹരി വിൽപനയുടെ സുരക്ഷിത കേന്ദ്രമെന്ന് എക്സൈസ് സംഘം പറയുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളാണ് ഉപഭോക്താക്കളിൽ കൂടുതലായുള്ളത്.