കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതു വരെ ഷെഫീക്കിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. അതേ സമയം യുവതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി.
കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത്കോൺഗ്രസ് സമരം. കൊച്ചി സിറ്റിപൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് നഗരസഭ മന്ദിരത്തിന് സമീപം പൊലീസ് തടഞ്ഞു.
പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീക്ക് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. യാത്രക്കാരായ സ്ത്രീകളുടെ മർദ്ദനമേറ്റെന്നു പരാതിപ്പെട്ട ഡ്രൈവർക്കെതിരെ കേസെടുത്ത സാഹചര്യം വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപെട്ടു. കേസിന്റെ സാഹചര്യവും വസ്തുകളും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കണം. തൽക്കാലം ഡ്രൈവറുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.