കോഴിക്കോട് ·ലോഡ്ജ് മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോളജ് വിദ്യാര്‍ഥി ഷഹില്‍ നേരത്തെ ലഹരി മരുന്ന് കേസിലെ സാക്ഷി. ലഹരിമരുന്നുമായി സുഹൃത്തിനൊപ്പം പിടിയിലായ ഷഹിലിനെ പൊലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഷഹില്‍ പതിവായി ലഹരി ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മാനസികാരോഗ്യ ഗുളികകളുമായി കഴിഞ്ഞ ജനുവരിയില്‍ ടൗണ്‍ പൊലീസ് പന്നിയങ്കര സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. നിട്രോസണ്‍ എന്ന പേരിലുള്ള 420 ഗുളികകളായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇയാള പിടികൂടുമ്പോൾ ഷാഹിലും ഒപ്പമുണ്ടായിരുന്നു. ഗുളിക കൊണ്ടുവന്ന യുവാവിനെതിരേ കേസെടുക്കുകയും ഷാഹിലിനെ സാക്ഷിയാക്കുകയും ചെയ്തു.
പൊലീസ് അന്വേഷണത്തില്‍ ഷാഹില്‍ ഗുളിക ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഒരാഴ്ചയോളം ഷാഹിലിനോട് ദിവസവും പൊലീസ് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചു. ദിവസവും രാവിലെ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലെത്തയിരുന്ന ഷാഹിലിനെ പൊലീസ് ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സംബന്ധിച്ചു ബോധവൽക്കരണവും നൽകിയിരുന്നു.
ഷാഹിലിന്റെ ശരീരത്തിൽ ഒട്ടേറെ മുറിവുകൾ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുന്ന ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരിലാണ് സാധാരണയായി ഇത്തരത്തിൽ മുറിവുകൾ കാണാറുള്ളത്. കൈമുട്ടുകളുടെ താഴെയാണ് ഇവ കണ്ടെത്തിയത്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.