സ്ത്രീക്ക് ആൺസുഹൃത്ത് ഉണ്ടെന്നത് മറ്റുള്ളവർക്ക് അവളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത അനന്തരവളെ നിരന്തരം പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് എ.എം. ബദർ വ്യക്തമാക്കിയതാണിത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് രണ്ട് ആൺസുഹൃത്തുക്കളുണ്ടെന്നും അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നുമാണ് പ്രതി കോടതി മുൻപാകെ ന്യായീകരിച്ചത്.
‘ആൺസുഹൃത്തുക്കളുമായി ശാരീരിക ബന്ധം ഉണ്ടെങ്കിൽത്തന്നെ അത് അന്യ പുരുഷൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു ന്യായീകരണമല്ല. മാത്രമല്ല സംഭവം നടക്കുമ്പോൾ ഇരയ്ക്ക് പ്രായപൂർത്തിയായിട്ടുമില്ല.’ ബന്ധുവായ പ്രതി തുടർച്ചയായി പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. നാസിക് സ്വദേശിയായ യുവാവിനെ 2016ൽ ആണ് പോക്സോ നിയമപ്രകാരം പത്തുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.