പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, പൊലീസ് സ്വമേധയാ കേസെടുത്തു. വക്കം സ്വദേശികളായ രണ്ടു ഗുണ്ടകൾക്ക് എതിരെയാണു കേസ്. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട തർക്കമെന്നാണു സൂചന. ചിറയിൻകീഴ് വലിയകടവ് ജംക്‌ഷനിൽ 13നു വൈകിട്ടു 4.50നായിരുന്നു സംഭവം. സിസിടിവി ദൃശ്യം ഇങ്ങനെ–ആൾത്തിരക്കേറിയ റോഡിന്റെ ഇടതു ഭാഗത്തു ബൈക്കിൽ രണ്ടു പേർ എത്തുന്നു. ഇവർ വാഹനം റോഡിൽ വട്ടംചുറ്റിക്കുന്നു.
മറ്റൊരു ബൈക്കിലെത്തിയ യുവാവുമായി തർക്കമുണ്ടാവുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നു. നാലു മിനിറ്റോളം തലങ്ങും വിലങ്ങും മർദനം തുടർന്നു. ആളുകൾ കാഴ്ചക്കാരായി നിൽക്കുന്നതും കാണാം.സംഭവം അന്നു തന്നെ ചിറയിൻകീഴ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കില്ലും പരാതി ഇല്ലെന്ന കാരണത്താൽ കേസെടുത്തില്ല. റോഡിലെ സിസി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണു കേസ് എടുത്തത്. വക്കം സ്വദേശിയായ യുവാവിനാണു മർദനമേറ്റത്.