കൊച്ചി ചെറായി ബീച്ചിലെ രണ്ട് റിസോർട്ടുകളിൽനിന്ന് പതിനേഴുപവൻ സ്വർണവും പണവും കവർച്ച ചെയ്തു. ഇന്ന് പുലർച്ചെയാണ് കവർച്ചനടന്നത്. സി.സി.ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
ചെറായിയിലെ സീ ലഗൂൺ ഹോട്ടലിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണിത്. ചെറുപ്പക്കാരനായ കവർച്ചക്കാരൻ ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് റിസോർട്ടിൽ കടന്നത്. കോയമ്പത്തൂരിൽനിന്നെത്തിയ നിവസിന്റെ മുറിയിൽ നിന്ന് നാൽപ്പത്തയ്യായിരം രുപയാണ് നഷ്ടപ്പെട്ടത്.
ചെറായി ബീച്ച് റിസോർട്ടിൽ നിന്നാണ് വലിയ കവർച്ച ഉണ്ടായത്. തമിഴ്കുടുംബത്തിന്റെ പക്കൽനിന്ന് പതിനേഴുപവനാണ് കവർന്നത്. ഒരേയാൾ തന്നെയാണ് രണ്ട് റിസോർട്ടുകളിലും കവർച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ഉർജിതമാണ്.