പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് അടച്ചിട്ടിരുന്ന വീട്ടിൽ നടന്ന കവര്‍ച്ചാക്കേസും തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വീടിന്റെ പൂട്ടുകളൊന്നും തകർക്കാതെയാണ് ഇവിടേയും കള്ളന്‍ അകത്തുകടന്നത്. പതിമൂന്നു പവൻ സ്വർണാഭരണങ്ങളും എൺപതിനായിരം രൂപയുമാണ് മോഷണം പോയത്. സംശയം തോന്നിയ ഇതരസംസ്ഥാനക്കാരെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പ്രതികളല്ലെന്ന് കണ്ട് പൊലീസ് തിരിച്ചയച്ചു. വീടുമായി അടുപ്പം പുലര്‍ത്തിയിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്.
വാണിയംകുളത്ത് അവിൽമിൽ റോഡ് വെള്ളാരംപാറ അമ്മിണിയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന പതിമൂന്നു പവൻ സ്വർണാഭരണങ്ങളും എൺപതിനായിരം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ചികിൽസയ്ക്കായി ആശുപത്രിയിൽ പോകുമ്പോൾ വീടുപൂട്ടി ഇറങ്ങിയതാണ്. രണ്ടു ദിവസം മറ്റൊരു വീട്ടിലായിരുന്നു അന്തിയുറക്കം. ഇന്ന് തിരികെ എത്തിയപ്പോഴാണ് മോഷണത്തെക്കുറിച്ച് അറിയുന്നത്.
ചിട്ടി ഇടപാടുകൾ നടത്തിയ പണമാണ് നഷ്ടപ്പെട്ടത്. എന്നാൽ മോഷണം നടന്ന വീടിന്റെ വാതിലുകളുടെ പൂട്ടുകൾ തകർക്കപ്പെട്ടിട്ടില്ല. താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മോഷ്ടിച്ചതുപോലെയാണ് സാഹചര്യം. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.