ചങ്ങനാശേരിക്ക് സമീപം തെങ്ങണയിൽ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വിരലടയാളങ്ങളുമായി പൊലീസ് തെളിവുകള്‍ ചേര്‍ത്ത് വെച്ച് പരിശോധിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത് പതിനെട്ട് പവന്‍ സ്വര്‍ണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചങ്ങനാശ്ശേരി തെങ്ങണക്ക് സമീപം കുറുന്പനാടത്തുള്ള കെ.സി. അലക്സാണ്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. വൈകിട്ട് ആറരയ്ക്കും എട്ടിനും ഇടയിലാണ് സംഭവം. അലക്സാണ്ടറും ഭാര്യ ത്രേസ്യാമ്മയും ആറരയോടെ തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയി. എട്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അലമാരക്കകത്തുണ്ടായിരുന്ന 20 പവന്‍ സ്വർണമാണ് മോഷണം പോയത്. അലമാര തുറക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി മുറിയില്‍നിന്ന് കണ്ടെത്തി. ഈ മുറിയില്‍ സൂക്ഷിച്ചിരുന്ന 20000 രൂപ നഷ്ടപ്പെട്ടിട്ടില്ല. വീടിന്റെ അടുക്കളവാതിലിന്റെ പൂട്ട് തകർത്തായിരുന്നു മോഷ്ടാവ് അകത്ത് കയറിയത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെയും സിെഎ പി.കെ. വിനോദിന്റെയും നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.