കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്‍റെ തളിപ്പറമ്പ് മെയിൻ ശാഖയിൽ മുക്കുപണ്ടം പണംവച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സഹകരണ ബാങ്ക് നേരിട്ട് നടത്തിയ പരിശോധനയിലാണ് ഏഴുപത് ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്.
മാനേജർ ഇ ചന്ദ്രൻ, അസിസ്റ്റന്റ് മാനേജർ ടി വി രമ, അപ്രൈസർ ഷഡാനനൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാനേജരെയും അസിസ്റ്റൻറ് മാനേജരെയും
അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും അപ്രൈസറെ നീക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തറിഞ്ഞതോടെ പ്രതികളെല്ലാം ഒളിവിലാണ്. ഞാറ്റുവയൽ സ്വദേശിയായ ഹസ്സൻ പണയംവെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബാങ്ക് ജീവനക്കാർ ഇടപെട്ട് രണ്ടരലക്ഷം രൂപ നൽകി ഈ പരാതി ഒത്തുതീർപ്പാക്കി. സംഭവമറിഞ്ഞ ജില്ലാ ബാങ്ക് അധികൃതർ പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ജനറൽ മാനേജർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വഞ്ചനാകുറ്റം, മോഷണം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതൽ പരിശോധനകൾ ബാങ്ക് ശാഖയിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.