ഹൈദരാബാദ് ∙ ‘അറബി കല്യാണ’ത്തിനായി എത്തിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ പിടികൂടാൻ കടുത്ത നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞദിവസം വിദേശ പൗരൻമാർ ഉൾപ്പെടെ 20 പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി. അഞ്ച് ഗൾഫ് പൗരൻമാരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിപ്പോർട്ട്. ഇവരുടെ ഹൈദരാബാദ് സന്ദർശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരാശരി 65 വയസ് പ്രായമുള്ളവരാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവർക്കൊപ്പം പിടിയിലായ മുംബൈയിലെ മുതിർന്ന ഖാസി ഫാരിദ് അഹമ്മദ് ഖാനുമായി ഇന്ന് പിടിയിലായ അഞ്ചുപേർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 16 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ അറുപതുകാരനായ ഗൾഫ് പൗരൻ എത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും സംഘത്തെ പിടികൂടിയതും.
പ്രാദേശിക സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ‘കരാർ വിവാഹം’ ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഗൾഫ് രാജ്യങ്ങളിലെയും മിഡിൽ ഈസ്റ്റിലേയും വ്യക്തികൾ ഉൾപ്പെടെയുള്ള 20 പേരെയാണ് പൊലീസ് പിടികൂടിയത്. എട്ടുപേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അറബി പ്രമാണിമാരാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടത്താനെത്തിയ മൂന്നു പേർ, നാല് ലോഡ്ജ് ഉടമകൾ, അഞ്ച് ബ്രോക്കർമാർ എന്നിവരെയും പിടികൂടിയിരുന്നു.
രണ്ട് പ്രായപൂർത്തിയാകത്ത പെൺകുട്ടികൾ ഉൾപ്പെടെ ഇരുപതോളം സ്ത്രീകളെ സംഘത്തിൽ നിന്നും രക്ഷിച്ചു. പെൺകുട്ടികളെയും സ്ത്രീകളെയും നാടുകടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത്തരം ‘കരാർ വിവാഹങ്ങൾ’ ഹൈദരാബാദിൽ നടക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു. രേഖകളിൽ കൃത്രിമത്വം കാണിച്ചാണ് വിവാഹങ്ങൾ നടക്കാറ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇത്തരം വിവാഹങ്ങൾക്ക് ഇരയാകുന്നത്. ഇടനിലക്കാർ വഴി പെൺകുട്ടികളെ വിദേശിയർക്ക് വിൽക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറഞ്ഞു.