മാല പൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ‌്ത്രീകളെ കടന്നുപിടിക്കുന്നതു പതിവാക്കിയ സാമൂഹിക വിരുദ്ധനെ ഈസ്റ്റ് പൊലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി സനിൽ ആണ് അറസ്റ്റിലായത്. അജ്ഞാതൻ മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികൾ നൽകിയ പരാതിക്കു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഞരമ്പുരോഗിയാണെന്നു വ്യക്തമായത്. ഇയാളെ റിമാൻഡ് ചെയ്തു.
വിമല കോളജ് പരിസരത്ത് ഒരാൾ മാല പൊട്ടിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സമാനമായി പരാതികൾ ലഭിച്ച സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്.
മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെൽമറ്റ് വച്ചു നടക്കുന്നയാളാണ് എല്ലാ ദൃശ്യങ്ങളിലും ഉപദ്രവിക്കുന്നതെന്നു ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഈ അടയാളം അടിസ്ഥാനമാക്കി ഈസ്റ്റ് എസ്ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ പ്രതിയെപിടികൂടുകയായിരുന്നു.
താൻ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. ഇരുപത് യുവതികൾ ഇതിനകം രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. മാലപൊട്ടിക്കാൻ ശ്രമിച്ചെന്നു തെറ്റിധരിച്ചുള്ള പരാതികളാണെല്ലാം. സമാന മാതൃകയിലുള്ള മറ്റു കേസുകളും പരിശോധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.