കോലഞ്ചേരിയിൽ മദ്യപിച്ച് റോഡിൽ കിടന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സമീപത്തെ വർക്ക്ഷോപ്പുടമ പാലക്കാട്സ്വദേശി മുജീബ് ഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചയാളുമായുണ്ടായ തർക്കത്തെ തുടർന്ന് മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോലഞ്ചേരി പെരിങ്ങോൾ സ്വദേശി കിഷോറിനെ പുതുപ്പനത്തുള്ള വർക്ക്ഷോപ്പിന് സമീപം ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലപൊട്ടി ചോരവാർന്ന നിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഷോറിൻറെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് പുതുപ്പനത്തെ വർക്ക്ഷോപ്പിന് സമീപത്തുള്ള സ്വകാര്യ റോഡിൽ കിടക്കുകയായിരുന്നു കിഷോർ. പുതുപ്പനത്തെ പച്ചക്കറിക്കടയിൽ ഒപ്പം ജോലി ചെയ്യുന്നവർ രാത്രി കിഷോറിനെ കാണുകയും റോഡരികിലേക്ക് മാറ്റിക്കിടത്തുകയും ചെയ്തു.
രാവിലെ ഇവിടെയുള്ള പൈപ്പിന് താഴെ കുളിക്കാനെത്തിയ മുജീബ് റഹ്മാനുമായി കിഷോർ തർക്കമായി. ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മുജീബ് സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് കിഷോറിൻറെ തലയ്ക്കടിക്കുകയായിരുന്നു. പുലർച്ചെയെത്തിയ സ്വകാര്യബസ് ജീവനക്കാരാണ് രക്തം വാർന്ന് കിടന്ന കിഷോറിനെ ആശുപത്രിയിലാക്കിയത്. കിഷോറിനെ കൊലപ്പെടുത്താനുപയോഗിച്ച മൺവെട്ടി പൊലീസ് കണ്ടെടുത്തു.