ബെംഗളൂരുവില്‍ പത്തുദിവസംമുന്‍പ് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ ഉറ്റസുഹൃത്തടക്കം നാലുപേര്‍ അറസ്റ്റില്‍. 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കാതെ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. കല്ലുകെട്ടി തടാകത്തിൽ താഴ്ത്തിയ മൃതദേഹം ഉയർന്നുവന്നതോടെ പുറത്തെടുത്തു മറവുചെയ്യുകയായിരുന്നു.
ബംഗളുരുവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനും പാലക്കാട് പറളി സ്വദേശിയുമായ നിരഞ്ജൻ കുമാറിന്റെ മകൻ ശരത്തിനെയാണ് സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ എന്ന് പറഞ്ഞാണ് കഴിഞ്ഞ ആഴ്ച ശരത് വീട്ടിൽ നിന്ന് ഇറങ്ങിയത്. മധുരം വാങ്ങി നൽകാൻ നൂറുരൂപയും മാതാപിതാക്കളിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ സുഹൃത്തായ വിശാൽ മറ്റു മൂന്ന് പേർക്കൊപ്പം എത്തി ശരത്തിനെ തട്ടിക്കൊണ്ടു പോയി. അൻപതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ശരത്തിന്റെ ബന്ധുക്കൾക്ക് അയച്ചുനൽകി.
എന്നാൽ വീഡിയോ അടക്കം പോലീസിൽ പാരാതിപ്പെട്ടതോടെ വിശാലും സുഹൃത്തുക്കളും ചേർന്ന് ശരത്തിനെ കൊലപ്പെടുത്തി. മൃതദേഹം റാമോഹള്ളി തടാകത്തിൽ കല്ലുകെട്ടി താഴ്ത്തി. എന്നാൽ മൃതദേഹം ഉയർന്നു വന്നതോടെ പുറത്തെടുത്തു സമീപത്തു മറവുചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിശാലിനെ പോലീസ് പിടികൂടിയത്. തുടർന്നാണ് കൊലപാതക വിവരം അറിയുന്നത്. ശരത്തിന്റെ മാതാപിതാക്കൾക്കും ഏറെ പരിചിതനായിരുന്ന വിശാൽ പോലീസ് നീക്കങ്ങൾ മാതാപിതാക്കളിലൂടെ അറിഞ്ഞിരുന്നു. കൊലപാതകം നടത്തിയ ശേഷവും ശരത്തിന്റെ വീട്ടിൽ വിശാൽ സ്ഥിരമായി എത്തിയിരുന്നു.