തൃശൂര്‍ ചേലക്കരയില്‍ വയോധികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്ത കൊലയാളിയെ തിരിച്ചറിയാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ടു ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ പതിനഞ്ചു പേരാണ് സംഘത്തില്‍.
ചേലക്കര പുലാക്കോട് സ്വദേശിനിയായ എഴുപതുകാരി കല്യാണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. അഞ്ചു പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടു ദിവസം നീണ്ട അന്വേഷണത്തിനു ശേഷവും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ റൂറല്‍ എസ്.പി.: ജി.എച്ച്. യതീഷ്ചന്ദ്ര നിര്‍ദ്ദേശിച്ചത്.
കുന്നംകുളം ഡിവൈ.എസ്.പി, റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചു പേരെയാണ് സംഘത്തില്‍ നിയോഗിച്ചത്. സൈബര്‍ സെല്‍ വിദഗ്ദരേയും ഉള്‍പ്പെടുത്തി. പ്രദേശത്തെ, ടവര്‍ ലൊക്കേഷനില്‍ അന്നുണ്ടായിരുന്ന എല്ലാ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് സംശയകരമായി അപ്രത്യക്ഷമായ ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലയാളി ആ നാട്ടില്‍തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കുറ്റവാളിയെ മറനീക്കി പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണ്ടിവരും. കല്യാണി ഒറ്റയ്ക്കു താമസിക്കുന്ന വിവരം അറിയുന്ന കൊലയാളി മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് വ്യക്തം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊല നടത്തിയ ശേഷം, രാത്രിയാണ് മൃതദേഹം സമീപത്തെ പൊന്തക്കാട്ടില്‍ തള്ളിയതെന്ന നിഗമനത്തിലാണ് പൊലീസ്.