തലശേരി മേഖലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ചെറുതും വലുതുമായ പതിനഞ്ച് കേസുകളാണ് പൊലീസും എക്സൈസും റജിസ്റ്റർ ചെയ്തത്. വിൽപന തടയുന്നതിനായി പരിശോധനകളും ശക്തമാക്കി.
കർണാടകയിൽനിന്നാണ് തലശേരിയിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങളെത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളുമാണ് ആവശ്യക്കാർ. പത്ത് രൂപ പോലും ഇല്ലാത്ത ഒരു പായ്ക്കറ്റിന് അമ്പത് രൂപ മുതലാണ് വില ഈടാക്കുന്നത്. മൊത്തക്കച്ചവടക്കാരും ചെറുകിട വിൽപനക്കാരും തലശേരിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കഴിഞ്ഞദിവസം കടൽപ്പാലത്തിന് സമീപത്തുനിന്ന് 120 കിലോ പാൻമസാലയാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതോടെ പൊലീസും എക്സൈസും പ്രത്യേക പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
ദുർബലമായ ശിക്ഷയയാണ് പാൻമസാല വിൽപന തകൃതിയായി നടക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. നിരോധിത പുകയില വിൽപ്പന നടത്തിയാലും കൈവശംവച്ചാലും കുറഞ്ഞത് ഇരുന്നൂറ് രൂപയും പരമാവധി അയ്യായിരം രൂപയാണ് പിഴ. പ്രതികൾ ഈ പണം ഉടൻതന്നെ അടച്ച് പുറത്തിറങ്ങുകയും ചെയ്യും.