അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങൾ മറവുചെയ്തിട്ടുള്ളതായി അനുയായിയുടെ വെളിപ്പെടുത്തൽ. സിർസയിലെ ആസ്ഥാന വളപ്പിലുള്ള ശ്മശാനത്തിൽ പിന്നീടു വൃക്ഷത്തൈകൾ നട്ടതായും ദേരാ മുൻ ഉപാധ്യക്ഷൻ കൂടിയായ ഡോ.പി.ആർ.നയിൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തിയ ചോദ്യംചെയ്യലിൽ സ്ഥീരീകരിച്ചു.
ദാനംചെയ്ത കുഞ്ഞെവിടെ? യുവതി രംഗത്ത്
ഇതേസമയം, 12 കൊല്ലം മുൻപു പ്രസ്ഥാനത്തിനു ദാനംചെയ്ത തന്റെ കുഞ്ഞിനെ കാണാനില്ലെന്നാരോപിച്ച് യുവതി രംഗത്തെത്തി. ദേരാ ആസ്ഥാനത്തെ സേവനങ്ങൾക്കായി കുഞ്ഞുങ്ങളെ ദാനംചെയ്യാൻ ആഹ്വാനം ചെയ്തു പരസ്യം ചെയ്തിരുന്നു. റാം റഹിമിന്റെ നിർബന്ധപ്രകാരമാണു താൻ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ നൽകിയതെന്നാണ് ഇവർ പറയുന്നത്.
ഇതിനിടെ, ദേരാ തലവന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്ത കലാപത്തിന്റെ ചിത്രങ്ങൾ ഹരിയാന പൊലീസ് പുറത്തു വിട്ടു. അക്രമികളെക്കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നതിനാണിത്. നേരത്തേ 43 അക്രമികളെ പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഗുർമീതിന്റെ ദത്തുപുത്രി ഹണിപ്രീതിനായുള്ള തിരച്ചിൽ നേപ്പാൾ അതിർത്തിയിൽ തുടരുന്നു.