ആലുവ ∙ സബ് ജയിൽ ഗ്രൗണ്ടിനു സമീപം വീടു വാടകയ്ക്ക് എടുത്ത് ഓൺലൈൻ പെൺവാണിഭം നടത്തിയ കേസിൽ രണ്ടു സ്ത്രീകൾ അടക്കം ആറു പേർ പിടിയിൽ. മൂവാറ്റുപുഴ മേക്കടമ്പ് പുല്ലാപ്പടിക്കൽ എൽദോസ് (26), കളമശേരി വിദ്യാനഗർ കോളനി കാരയിൽ ഹംസക്കോയ (62), അങ്കമാലി തുറവൂർ മൂഞ്ഞേലി ഷിയോ (34), പട്ടിമറ്റം കണ്ടനാലിൽ ബെന്നി (45) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ ഇരകൾ എന്ന പരിഗണനയിൽ സ്ത്രീകളെ കേസിൽ പ്രതികളാക്കിയിട്ടില്ല.
എൽദോസും ഹംസക്കോയയും ഒരു സ്ത്രീയും ചേർന്നാണു പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നു സിഐ മുഹമ്മദ് റിയാസ്, പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ എന്നിവർ പറഞ്ഞു. ഷിയോയും ബെന്നിയും ഇടപാടുകാരാണ്. നടത്തിപ്പുകാരിയായ സ്ത്രീ പോളിയോ ബാധിച്ചു കാലുകൾ തളർന്നയാളാണ്. മുഖത്തു പൊള്ളലേറ്റ പാടുകളുമുണ്ട്.
നാട്ടുകാർക്കു സംശയം തോന്നാതിരിക്കാൻ ഇവരുടെ പേരിലാണു വീട് വാടകയ്ക്ക് എടുത്തത്. പെൺവാണിഭത്തിനുള്ള വെബ്സൈറ്റിൽ ഈ സ്ത്രീയുടെയും എൽദോസിന്റെയും ഫോൺ നമ്പരുകൾ കൊടുത്താണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
വിളിക്കുന്നവർക്കു യുവതികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് ആലുവയിലെ വീട്ടിൽ എത്തിക്കുകയാണു രീതി. ഹംസക്കോയയാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. വീട്ടുടമയ്ക്കു പെൺവാണിഭത്തിൽ പങ്കുണ്ടോ എന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരുന്നു.