വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകന് മധുരയിലെ പ്രത്യേക കോടതി 55 വർഷം തടവ് ശിക്ഷ വിധിച്ചു. മധുര ജില്ലയിലെ പൊതുമ്പുവിലുള്ള സർക്കാർ ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ എസ്.ആരോഗ്യസാമിക്കാണ് ശിക്ഷ. 12,32,500 രൂപ പിഴയടയ്ക്കുകയും വേണം. കുട്ടികൾക്കായി ഈ തുക വീതിച്ചു നൽകാനും കോടതി പറഞ്ഞു. സ്കൂളിൽ പഠിച്ചിരുന്ന 91 വിദ്യാർഥികൾ ആരോഗ്യസാമിക്കെതിരെ പരാതി പറഞ്ഞിരുന്നു.
22 പെൺകുട്ടികളാണ് പ്രധാനാധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാട്ടി കോടതിയെ സമീപിച്ചത്. പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണു പരാതിക്കാരിൽ ഭൂരിഭാഗവും. ദലിത് വിഭാഗക്കാർക്കെതിരെ പീഡനം നടത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ആരോഗ്യസാമിക്കെതിരെ നിലനിൽക്കുമെന്നു കോടതി വിധിച്ചു. പിന്നാക്ക വിഭാഗക്കാർക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് കേസിൽ വാദം കേട്ടത്. ഏഴു കൊല്ലം മുൻപ് ആരോഗ്യസാമിയുടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണു സംഭവം പുറത്തറിയുന്നത്.