തൃശൂര്‍ ചേലക്കരയില്‍ വയോധികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി പൊന്തക്കാട്ടില്‍ തള്ളി. തലയ്ക്കടിച്ചും ഉടുത്തിരുന്ന സാരിക്കൊണ്ട് കഴുത്തുഞെരിച്ചുമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.
ചേലക്കര പുലാക്കോട് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയാണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസമായി കാണാനില്ലായിരുന്നു. കൊച്ചിയിലുള്ള മകന്‍ ചേലക്കരയില്‍ എത്തി പൊലീസിന് പരാതി നല്‍കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുതന്നെയുള്ള കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനരികിലെ പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. അയല്‍വാസിയായ സ്ത്രീം ക്ഷേത്ര മുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്ക് കണ്ടത്. കാലുകള്‍ ചാക്കിന് പുറത്തു കണ്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു.
സ്വര്‍ണ മാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. എഴുപതു വയസായെങ്കിലും കൂലിപ്പണിക്കു പോയിരുന്നു. ക്ഷേത്രങ്ങളില്‍ ഇടയ്ക്കിടെ സന്ദര്‍ശനത്തിന് പോകാറുള്ളതിനാല്‍ രണ്ടു ദവിസം കാണാതിരുന്നിട്ടും അസ്വാഭാവിക തോന്നിയില്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് മണംപിടിച്ച പൊലീസ് നായ പോയി നിന്നത്, പരിസരത്തെ മരങ്ങള്‍ വെട്ടിയിരുന്ന പ്രദേശത്തേയ്ക്കായിരുന്നു. കല്യാണിയെ നേരിട്ട് നന്നായി പരിചയമുള്ളവരാകാം കൊലയ്ക്കു പിന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടു ദിവസത്തിനിടെ നാട്ടില്‍ നിന്ന് ആരെങ്കിലും അപ്രത്യക്ഷമായോയെന്നാണ് പൊലീസ് പ്രാഥമികമായും അന്വേഷിക്കുന്നത്.