അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്കറിന് കള്ളപ്പണ ഇടപാടിലും പങ്കുള്ളതായി സൂചന. പണംതട്ടിയ കേസിൽ അറസ്റ്റിലായ ഇക്‌ബാലിനെ കോടതിയിൽ ഹാജരാകുന്നതിന് മുൻപ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇക്‌ബാലിന്റെ സിനിമ -രാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിൽ വരുമെന്നും താനെ പൊലീസ് അറിയിച്ചു. ഒപ്പം, ദാവൂദിന്റെ ഡി- കമ്പനിയുമായി ഇടപാടുകൾ ഉള്ളതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇന്നലെയാണ് താനെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കെട്ടിടനിർമാണ കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതാണ് കേസ്. അന്യായമായി നാല് ഫ്‌ളാറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇക്ബാലിന്റെ സംഘാംഗങ്ങളില്‍നിന്ന് ലഭിച്ച ഫോണ്‍സന്ദേശമാണ് ഇവരെ കുടുക്കാൻ കാരണമായത്. ഇക്‌ബാലിനെ കൂടതെ മറ്റ് മൂന്നുപേരും അറസ്റ്റിലായി. ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രതീപ് ശര്‍മ്മയും സംഘവുമാണ് കസ്കറെ പിടികൂടിയത്. ദക്ഷിണ മുംബൈയില്‍ സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. ദാവൂദ് ഇബ്രാഹീമിനു വേണ്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ താനെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്, ദാവൂദിന്റെ ഡി-കമ്പനിയുമായും ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞു. കള്ളപ്പണ ഇടപാടുകളിലും , ലഹരിമരുന്നു കടത്തിലും ഇവരുടെ സംഘത്തിന് പങ്കുള്ളതായും പൊലീസ് സൂചന നൽകി.
താനെ, ഉല്ലാസ്നഗര്‍, ഡോംബിവലി എന്നിവിടങ്ങളിലെ കെട്ടിട ഉടമകളെയാണ് കസ്കര്‍ ഭീഷണിപ്പെടുത്തിയതെന്നും, രാഷ്ട്രീയ നേതാക്കളുടെയും സിനിമാ മേഖലയിലെ ചിലരുടെയും സഹായത്തോടെയാണ് കസ്കറുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണപരിധിയിൽ വരും. പിടിയിലായവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുകയാണ്. സാറ, സഹാറാ എന്നീ ഷോപ്പിങ് മാളുകള്‍ നിയമവിരുദ്ധമായി നിര്‍മിച്ച കേസിലും കൊലക്കേസിലും പ്രതിയാണ് പിടിയിലായ ഇക്ബാല്‍. യു.എ.ഇ.യിലായിരുന്ന ഇയാളെ 2003-ല്‍ ഇന്ത്യക്ക് കൈമാറി. 2007-ല്‍ രണ്ടുകേസുകളിലും വെറുതെവിട്ടു. കവര്‍ച്ചക്കേസില്‍ 2015ല്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.