കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നുവെന്ന വിവരം തെറ്റെന്നാണ് നിഗമനം. ചികിൽസയിലുള്ള രമേശൻ മൊഴിനൽകാൻ വിസമ്മതിക്കുന്നതും അന്വേ·ഷണത്തെ പ്രതിസന്ധിയിലാക്കുന്നു.
രാത്രി ഒരു മണിയ്ക്കു ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്നായിരുന്നു ആദ്യവിവരം. പരുക്കേറ്റ രമേശന്റെ ഫോൺവിവരങ്ങൾ പരിശോധിച്ചതിലൂടെ ഇത് തെറ്റെന്ന് തെളിഞ്ഞു. രാത്രി എട്ട് മണിയ്ക്ക് ശേഷം മൊബൈൽ ഫോൺ നിശ്ചലമായിരുന്നു. രാത്രിയിൽ വിളിയെത്തിയെന്നും സംസാരിച്ച് പുറത്തിറങ്ങിയെന്ന രമേശന്റെ ബന്ധുക്കളുടെ മൊഴിയും പൊലീസ് തള്ളി.
ഭാര്യയോട് പോലും അറിയിക്കാതെ പുറത്തിറങ്ങിയതിൽ അസ്വാഭാവികതയുണ്ട്. സുഹൃത്തുക്കളുമായി രമേശന് പണമിടപാടും ഭൂമി കച്ചവടവുമുണ്ടെന്ന കാര്യവും സ്ഥിരീകരിക്കാനായില്ല. പരുക്കേറ്റ് ചികിൽസയിലുള്ള രമേശൻ അന്വേഷണത്തിനോട് സഹകരിക്കാത്തതും പ്രതിസന്ധിയാണ്. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് രമേശന്റെ നിലപാട്. അടുത്തദിവസം വിശദമായ മൊഴി രേഖപ്പെടുത്തലിന് തയാറാകണമെന്നാണ് രമേശനോട് പൊലീസ് അറിയിച്ചിട്ടുള്ളത്. വീട്ടിൽ നിന്നും രാത്രിയിൽ എന്തിന് ഇറങ്ങിവന്നു ആരെങ്കിലും വിളിച്ചിറക്കിക്കൊണ്ടുവന്നതാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയാൽ കൂടുതൽ അന്വേഷണത്തിലേയ്ക്ക് നീങ്ങാനാകും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.