കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശിയായ വിമുക്തഭടന്റെ ബാഗില്‍ നിന്ന് നാലു വെടിയുണ്ടകള്‍ കണ്ടെടുത്തു. മഹാരാഷ്ട്ര നാഗപൂര്‍ അനരാവതിലെ രമേശ് വാഡ് ഗോങ്കര്‍ ആണ് വെടിയുണ്ടകളുമായി അറസ്റ്റിൽ ആയത്.
പകല്‍ 11.40 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മുബൈയിലേക്കു പോകാന്‍ എത്തിയതായിരുന്നു വിമുക്തഭടനായ രമേശ് വാഡ് ഗോങ്കര്‍.സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഗേജില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്.നാല് ഉണ്ടകളില്‍ ഒന്ന് 9 m m പിസ്റ്റല്‍ , മറ്റു മൂന്നെണ്ണം 3 mm പിസ്റ്റലും ആണ്. 3 mm വലിയ തോക്കുകളില്‍ ഉപയോഗിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ട കണ്ടെടുത്ത വിവരം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിന് ശേഷം സിഐ എസ്എഫുകാരാണ് പ്രതിയെ കരിപ്പൂര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വെച്ചതിനു കേസ് എടുത്തതായി എസ്‌ഐ കെ. ബി ഹരികൃഷണന്‍. പ്രതിയെ നാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. പട്ടാളത്തില്‍നിന്നു വിരമിച്ച രമേശ് വാഡ് ഗോങ്കര്‍ ഇന്ന്് വയനാട്ടില്‍ അന്നത്തെ ബാച്ചുകാരുടെ സംഗമത്തിനായി എത്തിയതാണെന്നു പോലീസിനോടു പറഞ്ഞു. വിമാനത്തില്‍ മടങ്ങാനായാണു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.