കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് പ്രവേശനത്തിനായി വ്യാജ കോള്‍ ലെറ്റര്‍ അയച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ചത് ബിഹാര്‍ കേന്ദ്രമായുള്ള സംഘം. വിദ്യാര്‍ഥികള്‍ പണം അടച്ചത് പടിഞ്ഞാറന്‍ ബിഹാറിലെ പട്ടണമായ ബെഗുസരായിലെ ഇന്ത്യൻ ബാങ്ക് ശാഖയിലാണ്. എന്നാല്‍, പരാതികള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
കേന്ദ്ര ക്വോട്ടയില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചെന്ന കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പേരിലുള്ള വ്യാജലെറ്റര്‍ പാഡിലുള്ള അറിയിപ്പാണ് തട്ടിപ്പിന് ഇരയായവര്‍ക്ക് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയുടെ പി.എ. ഡോക്ടർ കുനല്‍ വര്‍മ അയച്ച കത്ത് സെപ്റ്റംബര്‍ 18ന് രാവിലെ രേഖകളും ഫോട്ടോകളുമായി മെഡിക്കല്‍ കോളജില്‍ എത്തണമെന്ന് നിര്‍ദേശിക്കുന്നു. ബോണ്ടും കോഷന്‍ മണിയുമായി ഇന്ത്യന്‍ ബാങ്കിന്റെ ബെഗുസരായ് ശാഖയില്‍ മൂന്നു ലക്ഷം രൂപ അടയ്ക്കണമെന്നും കത്തില്‍ പറയുന്നു. കേന്ദ്ര പൂള്‍ അംഗമെന്ന് ഇവര്‍ പറയുന്ന ഡോക്ടര്‍ സുമന്‍ കുമാറിന്റെ പേരിലാണ് ഈ അക്കൗണ്ട്. ഈ പണം അടച്ച് പ്രതീക്ഷകളോടെ മെഡിക്കല്‍ കോളജിലെത്തിയ വിദ്യാര്‍ഥികളാണ് വഞ്ചിക്കപ്പെട്ടത്.. കേന്ദ്ര ക്വോട്ടയിലേക്കുള്ള സീറ്റുകളുടെ പ്രവേശനം നേരത്തെതന്നെ പൂര്‍ത്തിയായതാണ്.
മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ കോള്‍ ലെറ്റര്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ എത്ര പേര്‍ പണം അടച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. പരാതിയില്ലെങ്കില്‍ കേസില്‍ വിശദമായ അന്വേഷണത്തിനും ഇടയില്ല.