കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കുന്നു. രണ്ട് മാസത്തിലധികം നീണ്ട പരിശോധനയിൽ യാതൊരു തെളിവും കിട്ടാത്ത സാഹചര്യത്തിലാണ് പൊലീസ് തീരുമാനം. കേരളത്തിന് പുറമെ പതിനാല് സംസ്ഥാനങ്ങളിലാണ് അന്വേഷണം നീണ്ടത്.
ജൂലൈ ആറിനാണ് തിരുവമ്പാടി എസ്റ്റേറ്റിന് സമീപം കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ മൃതദേഹം മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിലായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തെളിവൊന്നും ശേഖരിക്കാൻ പൊലീസിനായില്ല. ആരും പരാതിയുമായെത്താത്ത സാഹചര്യത്തിൽ അന്വേഷണം ഇതരസംസ്ഥാനത്തൊഴിലാളികളിലേയ്ക്ക് കേന്ദ്രീകരിച്ചു. ഇവർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെത്തി അന്വേഷണസംഘം തെളിവെടുത്തു. കേരളം കടന്ന് പതിമൂന്ന് സംസ്ഥാനങ്ങളിൽക്കൂടി പൊലീസ് സംഘമെത്തി. കാണാതായവരെത്തേടി സംസ്ഥാനത്തെ 14 ജില്ലകളിലും പൊലീസ് നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു.
ആളുകളുടെ പട്ടിക കിട്ടിയെങ്കിലും ഇവയൊന്നും കണ്ടെത്തിയ മൃതദേഹവുമായി യോജിക്കുന്നതായിരുന്നില്ല. ശാസ്ത്രീയ പരിശോധനയിലും സൂചനയുണ്ടായില്ല. നൂറ്റി അറുപത് സെന്റീമീറ്ററിലധികം പൊക്കവും എഴുപത് കിലോയിലധികം ഭാരവുമുണ്ടെന്ന കണക്ക് മാത്രമാണ് പൊലീസിനുള്ളത്. പ്രത്യേക അന്വേ·ഷണ സംഘത്തിന്റെ രണ്ട് മാസക്കാലത്തെ പരിശ്രമത്തിൽ ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.